Tuesday, January 2, 2007

അവറാപ്പാപ്പന്‍

സ്കൂളിലായിരുന്നകാലം മുതലേ, കുടുമ്മത്തുള്ള വാദ്ധ്യാര്‍മ്മാരു (അദ്ധ്യാപകര്‍) കാരണം, എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ല.

എന്റെ മാതാശ്രീയുടെ ചേച്ചിമാരും ആങ്ങളമാരും മുതല്‍, ആങ്ങളമാര്‍ കെട്ടിക്കൊണ്ടു വന്ന അമ്മായിമാര്‍ വരെ, പള്ളിക്കൂടം വാദ്ധ്യാന്മാരും വാദ്ധ്യാരത്തികളും ആയിരുന്നതുകൊണ്ട്, അയല്പക്കങ്ങളിലുള്ള ഏതു സ്കൂളില്‍ പഠിയ്ക്കാന്‍ ചെന്നാലും എന്റെ ഏതെങ്കിലും അമ്മാവനോ അമ്മായിയോ ആ സ്കൂളില്‍ ടീച്ചറായി കാണും. ഇതുകാരണം, ഹൈസ്കൂളിലെത്തുമ്പോഴെങ്കിലും, ഒന്ന് ‘ഉഷാറാകാന്‍‘ ഏതുകുട്ടിയ്ക്കും കിട്ടുന്ന ചാന്‍സുകളൊന്നുമേ അനുഭവിക്കാന്‍ എനിക്ക് യോഗമില്ലാതെ പോയെന്നുമാത്രമല്ല, സ്കൂളിലെ ഒരു നല്ല കുട്ടിയായി അഭിനയിച്ചുനടക്കേണ്ട ഗതികേടുമായിരുന്നു എനിക്ക്.

എന്റെ ഒരിക്കലും തീരാത്ത കഷ്ടകാലമെന്നല്ലാതെ എന്തുപറയാന്‍; പത്തുകഴിഞ്ഞ്, “ഉന്നതവിദ്യാഭ്യാസ“ത്തിനായി (പ്രീഡിഗ്രി എന്നും പറയാം) ഞാനെത്തിയത്, എന്റെ അപ്പാപ്പന്‍ - പിതാശ്രീയുടെ അനിയന്‍ - ഹിന്ദി പഠിപ്പിയ്ക്കുന്ന കോളേജില്‍ ആയിരുന്നു.

ക്രിസ്തുവിന് വഴിയൊരുക്കാന്‍ സ്നാപകയോഹന്നാന്‍ ആദ്യം പോയ മാതിരി, എനിക്ക് മുന്‍പേ, എന്റെ ഒരു കസിന്‍ - പിതാശ്രീയുടെ അനന്തിരവന്‍ - ഈ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ചുള്ളന്‍ ‘വിജയകരമായി‘ മൂന്നുകൊല്ലത്തെ ബീയേ എക്കണോമിക്സ് കോഴ്സ് പൂര്‍ത്തിയാക്കുകയും, മൂന്നു കൊല്ലത്തെയും പരീക്ഷകളില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. മുദ്രാവാക്യം വിളിയ്ക്കാനും പഞ്ചാരയടിക്കാനും മാത്രം വൈദഗ്ദ്യമുള്ള ഒരു പാവം കേയെസ്സ്യൂക്കാരനായിരുന്നു ഈ കസിന്‍.

ക്രിസ്തുവും സ്നാപകയോഹന്നാനും തമ്മിലുള്ള കോമ്പിനേഷന്‍ നന്നായി വര്‍ക്കൌട്ട് ചെയ്തെങ്കില്‍, അതിനു സമാനമായി ഞാനും എന്റെ ഈ കസിനും തമ്മിലുള്ള കോമ്പിനേഷന്‍ വര്‍ക്കൌട്ടാകാന്‍ തടസ്സമായി നിന്നിരുന്നത് മേല്‍പ്പറഞ്ഞ അപ്പാപ്പനായിരുന്നു; ഞാനെങ്കിലും ഈ കസിന്റെ മാതിരിയായിപ്പോകരുതെന്ന് അപ്പാപ്പനൊരു അത്യാഗ്രഹം ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം.

‘കോട്ടയത്തുള്ള കോളേജില്‍ നിന്ന്, അപ്പാപ്പന്റെ പാലായിലുള്ള വീ‍ട്ടിലേയ്ക്ക് പോകുന്നവഴിയിലാണ് സംക്രാന്തി‘ എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം, അപ്പാപ്പന്‍ ഇടയ്ക്കിടെ “ചേട്ടായി“യുടെ (/ഞങ്ങളുടെ) വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനാല്‍ തന്നെ, കോളേജിലും അങ്ങേയറ്റം മര്യാദക്കാരനായി ജീവിക്കുക എന്ന ഗതികേട് വീണ്ടും എനിക്ക് വന്നുപെട്ടു.

ഒരു അപ്പാപ്പന്‍ കാണിയ്ക്കേണ്ട യാതൊരു വാത്സല്യമോ മയമോ ദാക്ഷിണ്യമോ ഇല്ലാത്ത ഒരു ബൂര്‍ഷ്വാ-കം-മൂരാച്ചിയായിരുന്നു ഇദ്ദേഹമെങ്കിലും, അപ്പനും അപ്പാപ്പനും അടയും ചക്കരയും പോലെ ആയിരുന്നതുകൊണ്ടും ഏത് കാര്യത്തിലും ഇവര്‍ ഒന്നിച്ചാ‍ലോചിച്ച് തീരുമാനങ്ങളെടുത്തിരുന്നതുകൊണ്ടും, അദ്ദേഹത്തെ നിഷേധിക്കുക എന്നത് അസാധ്യമായിരുന്നു.

പിന്നൊരു ഗുണമുള്ളത്, എനിക്ക് സെക്കന്റ് ലാംഗ്വേജ് മലയാളമായിരുന്നതുകൊണ്ട്, ചുള്ളന്റെ ഹിന്ദി ക്ലാസില്‍ ഇരിക്കേണ്ടിയിരുന്നില്ല. ആത്മ സുഹൃത്തുക്കളായ ഹരിയോടും ബിജുവിനോടുമൊപ്പം ക്ലാസ്സ് കട്ട് ചെയ്ത് വല്ലപ്പോഴുമെങ്കിലും സിനിമാതീയേറ്ററുകള്‍ സന്ദര്‍ശിക്കുന്നത് ചുള്ളന്റെ ശ്രദ്ധയില്‍ പെടാതെ നോക്കുന്നതില്‍ ഞാന്‍ അങ്ങേയറ്റം വിജയിക്കുകയും ചെയ്തു.

എന്നാലും ഒരിയ്ക്കലെങ്കിലും ക്യാമ്പസില്‍ നാലു പെണ്‍കുട്ടികളുടെ മുന്നില്‍ ചെറുതായിട്ടെങ്കിലും ഒന്ന് ഷൈന്‍ ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ആണ്‍കുട്ടികളുണ്ടോ ! അങ്ങനെയൊരവസരം നോക്കിയിരിക്കുമ്പോഴാണ് അക്കൊല്ലത്തെ ആദ്യത്തെ സമരം, കേയെസ്യൂക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.

മുന്‍-വിദ്യാര്‍ത്ഥിയായിരുന്ന എന്റെ കസിനെ അറിയാമായിരുന്ന ഒരു കേയെസ്യൂക്കാരന്‍, ‘ഈ ജാഥയില്‍ പങ്കെടുക്കുന്നില്ലേ‘യെന്ന് തലേ ദിവസമേ എന്നോട് ചോദിച്ചിരുന്നതുകൊണ്ട്, നേരത്തേ എസ്.എഫ്.ഐ.യില്‍ ചേരാന്‍ പ്ലാന്‍ ചെയ്തിരുന്ന ഞാന്‍, മനസുമാറ്റി കേയെസ്യൂവില്‍ ചേരുകയും, അപ്പാപ്പന്റെ വിഹാരകേന്ദ്രമായ ഹിന്ദി ഡിപ്പാര്‍ട്മെന്റിന്റെ മുന്നിലൂടെ ഒഴികെയുള്ള ഏതു ഭാഗത്തു കൂടിയും മുദ്രാവാക്യം വിളിച്ചുകൊണ്ട് സമരത്തില്‍‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

അന്ന്, മെലിഞ്ഞ് ഉണക്കച്ചുള്ളി പോലെയിരുന്ന ഞാന്‍ വെള്ള ഷര്‍ട്ടുമിട്ട് ജാഥയില്‍ പങ്കെടുത്താല്‍, കൊഴുത്ത കാളക്കുട്ടികളായ കേയെസ്യൂ-ഖദര്‍ധാരികളുടെ തിക്കിത്തിരക്കിനിടയില്‍, അപ്പാപ്പന്‍ എന്നെ കാണില്ല എന്ന ധൈര്യത്തില്‍ ചെയ്തതാണ്.

ഹിന്ദി ഡിപ്പാര്‍ട്മെന്റിന്റെ മുന്നിലെത്തുന്നതിനു മുന്‍പ് ജാഥയില്‍ ഒഴിഞ്ഞുമാറാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി, ഞാന്‍ ‘വിജയകരമായി‘ ജാഥയില്‍ പങ്കെടുത്തുവരുമ്പോഴാണ്, അവിചാരിതമായി മലയാളം ഡിപ്പാര്‍ട്മെന്റിന്റെ ബില്‍ഡിംഗിലെത്തിയ അപ്പാപ്പന്റെയും ഹിന്ദി ഡിപ്പാര്‍ട്മെന്റിലെ മറ്റു ചില സാറന്മാരുടെയും തൊട്ടുമുന്നില്‍ അബദ്ധത്തില്‍ ചെന്നുപെടുന്നത്. (മലയാളം ഡിപ്പാര്‍ട്മെന്റിലെ ഒരു സാറ് അന്ന് ഉച്ചയ്ക്ക് ഓഫര്‍ ചെയ്തിരുന്ന സ്റ്റാഫ്-പാര്‍ട്ടിയെങ്ങാനും സമരം മൂലം ക്യാന്‍സലാകുമോയെന്നറിയാന്‍ ആകാംക്ഷ മൂത്ത് വന്നതായിരുന്നു അപ്പാപ്പനും മറ്റും.)

സാധാരണ, ഇലക്ഷന്റെ സമയത്ത് കേയെസ്സ്യൂക്കാരെയൊന്ന് വിരട്ടാന്‍ എസ്സെഫൈക്കാര്‍ കാണിക്കുന്ന ഒരു മുദ്ര, ജാഥ കടന്ന് പോകുന്നതിനിടയില്‍ തന്നെ, അപ്പാപ്പന്‍‍ എന്നെ കൈകൊണ്ട് കാണിച്ചു; ‘ഇതു കഴിഞ്ഞൊന്ന് കാണണം‘ എന്ന മുദ്ര.

അതിന്‍ പ്രകാരം, സ്റ്റാഫ് റൂമില്‍ അപ്പാപ്പനെ കാണാന്‍ ചെന്നപ്പോള്‍, ഒരു അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് സാധാരണ ഗതിയില്‍ പറയാന്‍ പാടില്ലാത്ത പല വാക്കുകളും അപ്പാപ്പന്റെ വായില്‍ നിന്ന് ഞാന്‍ കേള്‍ക്കേണ്ടി വന്നു എന്നത് വെറുമൊരു നഗ്മസത്യം.



“ഇനി മേലാല്‍ നിന്നെ എതെങ്കിലും ജാഥയില്‍ കണ്ടാല്‍“ എന്നതൊഴിച്ച് ബാക്കിയൊന്നും എന്റെ ഇപ്പോഴത്തെ ‘സ്റ്റാറ്റസ്സിന്‘ നിരക്കുന്നതല്ല എന്ന് മാത്രം ചുരുക്കിപ്പറയാം. അല്പം മുന്‍പു വരെ ആവേശത്തോടെ “തോറ്റ ചരിത്രം കേട്ടിട്ടില്ലാ” എന്നൊക്കെ മുദാവാക്യം വിളിച്ച ഞാന്‍, അപ്പാപ്പന്‍ സംസാരിച്ച നേരമത്രയും ഒരു വാക്കുപോലും മിണ്ടാതെ തലകുനിച്ചു നില്‍ക്കുകയായിരുന്നു.

“ഈയൊരു തവണത്തേയ്ക്ക് എന്റെ പിതാശ്രീയോട് ഇക്കാര്യം പറയില്ലെന്നും, ഇനി ഏതെങ്കിലും ജാഥ പോകുന്നത് നോക്കി നില്‍ക്കുന്നതായെങ്കിലും കണ്ടാല്‍ പിന്നെ, തന്റെ സ്വഭാവം മാറുമെന്നും“ വാണിംഗ് തന്ന്, തത്കാലത്തേയ്ക്ക് അപ്പാപ്പന്‍ എന്നെ യാത്രയാക്കി.

ഒരു കള്ളം പിടിക്കപ്പെടുമ്പോഴാണല്ലോ വീണ്ടുമൊന്ന് ചെയ്യാന്‍ ധൈര്യമുണ്ടാകുന്നത്. ഏതായാലും, ജാഥയില്‍ പങ്കെടുത്തതിന് ചീത്ത കിട്ടിയ സ്ഥിതിയ്ക്കും കോളേജ് നേരത്തെ വിട്ട സ്ഥിതിയ്ക്കും ചീത്ത കേട്ടതിന്റെ കൈയ്പ് ഒന്ന് മാറിക്കിട്ടാനും, ഇന്നിനി ഒരു നൂണ്‍ഷോ കണ്ടിട്ട് വീട്ടില്‍ പോയേക്കാം എന്ന് കരുതി ‘അഭിലാഷി‘ല്‍ ചെന്നപ്പോള്‍, അന്ന് ആകെ ടിക്കറ്റ് കിട്ടാനുള്ളത് ‘ആജ് കാ അര്‍ജ്ജുന്‍’ എന്ന ഹിന്ദി ചിത്രത്തിനാണ്.

അമിതാബ് ബച്ചന്‍ മഴ നനയാതിരിക്കാനെന്ന പോസില്‍, കാളവണ്ടി ചക്രം പൊക്കിപ്പിടിച്ച് നില്‍ക്കുന്നതിന്റെ പോസ്റ്ററുള്ള ചിത്രം. അന്നത്തെക്കാലത്തെ എന്റെ ആസ്വാദനനിലവാരം വച്ച്, കാളവണ്ടിചക്രം പൊക്കിയുള്ള അമിതാബ് ബച്ചന്റെ ഈ നില്പു തന്നെ രോമാഞ്ചജനകമായിരുന്നതിനാലും, ഒരു കാളവണ്ടിചക്രത്തിനും മറയ്ക്കാനാവാത്ത വിധം, ‘സീനത്ത് അമ‘ന്റെ തലയും ഉടലും കൂടി പോസ്റ്ററിന്റെ മൂലയില്‍ ഉണ്ടായിരുന്നതിനാലും, ഒള്ളതാട്ടെ എന്ന് കരുതി നാലുരൂപാ കൊടുത്ത് ടിക്കറ്റെടുത്ത് അനുപമയുടെ സെക്കന്റ് ക്ലാസ്സില്‍ ഞാനും ഇടം പിടിച്ചു.

ഇനി പോക്കറ്റില്‍ ഒരു രൂപാ മാത്രം. സന്‍ ഉന്നീസ് സൌ തിരാനബേയില്‍ (‘93-ല്‍) സിനിമ കണ്ടുകഴിഞ്ഞൊരു തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കാനും പഠിച്ച് അവശനായ നാട്യത്തില്‍ എസ്.റ്റി. കൊടുത്ത് വീട്ടിലെത്താനും ഒരു രൂപാ ധാരാളം.

‘ആജ് കാ അര്‍ജ്ജുന്‍’ ‍തുടങ്ങി കുറേ നേരം കഴിഞ്ഞിട്ടും അമിതാബ് ബച്ചനെ കാണുന്നില്ല. പിന്നെയും കുറേക്കഴിഞ്ഞ്, ഒരു പാട്ടും, ഗ്രാമീണരും കൊള്ളക്കാരും തമ്മിലൊരു സ്റ്റണ്ടും കഴിഞ്ഞിട്ടാണ്, അമിതാബ് ബച്ചന്‍ ഒരു വന്മതിലിന്റെ മുകളില്‍ നിന്ന് കാളവണ്ടിചക്രവും പൊക്കിപ്പിടിച്ച്, “കുത്തോം ഔര്‍ കമീനോം” എന്ന് കൊള്ളക്കാരെ അഭിസംബോധന ചെയ്തുകൊണ്ട്, ചാടിയിറങ്ങിവരുന്നത്.

അമിതേട്ടന്റെ അടികൊണ്ട് കൊള്ളക്കാര്‍ പമ്പ കടന്നെങ്കിലും, അടികൊണ്ടോടിപ്പോയ കൊള്ളക്കാരും പടം കണ്ടിരുന്ന ഞാനും കരുതിയില്ല; ഇത് അടിയൊന്നുമായിട്ടില്ല, അമിതാബ് ബച്ചന്‍ വടിയെടുക്കാന്‍ പോയിട്ടേയുള്ളൂവെന്ന്.

ചുരുക്കിപ്പറഞ്ഞാല്‍, പതിനൊന്നിന് തുടങ്ങുന്ന പടം; കണ്ട് തീര്‍ത്തിട്ട്, രണ്ടുമണിയുടെ കെ.പി.എം.എസ്.-ല്‍ കയറി വീട്ടില്‍ പോകണമെന്ന് കരുതിയ ഞാന്‍ കാത്തുകാത്തിരുന്നിട്ടും, മണി ഒന്നായായപ്പോള്‍ പടം പകുതിയേ ആയുള്ളൂ. പടം വീണ്ടും തുടങ്ങി, മണി രണ്ടേകാലായിട്ടും ഇതു തീരുന്ന ലക്ഷണമൊന്നും കാണാഞ്ഞിട്ട്, പടം കാണല്‍ മതിയാക്കി ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചു.

മൂന്നേകാലോടെ സംക്രാന്തിയില്‍ ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടന്ന ഞാന്‍ വെറുതെയൊന്ന് തിരിഞ്ഞുനോക്കിയപ്പോള്‍, ഒരു പതിനഞ്ചടി പിന്നിലായി, അപ്പാപ്പന്‍ നടന്നുവരുന്നു !

ആജ് കാ അര്‍ജുന്റെ ഹാംഗോവറില്‍, സ്വതവേ കുഴിഞ്ഞുണങ്ങിയിരിക്കുന്ന നെഞ്ചൊക്കെ വിരിച്ച് പിടിച്ച്, കൈ രണ്ടും നീട്ടി വീശി വഴിയേ നടന്നിരുന്ന ഞാന്‍, ഒന്നുരണ്ട് നിമിഷം കൊണ്ട് പൂര്‍വ്വസ്ഥിതി പ്രാപിച്ച് പഴയ ഉണക്കച്ചുള്ളിയായി ചുരുങ്ങി, വേഗം കുറച്ച്, സ്റ്റെഡിയായി നടന്നു. ഞാന്‍ ഇറങ്ങിയ ബസ്സില്‍ തന്നെയായിരുന്നു അപ്പാപ്പനും വന്നത് എന്ന് ഏതാണ്ട് ഉറപ്പാണ്. അപ്പാപ്പന്‍ എന്നെ കോളേജ് മുതലേ ഫോളോ ചെയ്യുകയായിരുന്നോ എന്നൊരു സംശയമേ ഇനി ബാക്കിയുള്ളൂ. ഇന്ന് അപ്പാപ്പന്‍ ഞങ്ങളുടെ വീട്ടില്‍ വരുന്ന കാര്യമൊന്നും നേരത്തെ എന്നോട് പറഞ്ഞുമില്ല.

അല്പനേരം കൊണ്ട്, അപ്പാപ്പന്‍ നടന്ന് എന്റെ ഒപ്പമെത്തി. എന്നെ നോക്കി ഗൌരവത്തില്‍, വേണ്ടിയിട്ടല്ലാ എന്ന ലുക്കില്‍, വളരെ വിഷമിച്ച് ഒരു അര-പുഞ്ചിരി പൊഴിച്ചു. ഞാന്‍ തിരിച്ച് ഒരു ഫുള്‍-പുഞ്ചിരി അപ്പാപ്പന് സമ്മാനിച്ചു. കൈയിലിരുന്ന ബാഗ് വാങ്ങിപ്പിടിക്കാം എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അപ്പാപ്പന്റെ നേരെ കൈനീട്ടി. ഓ വേണ്ടാ എന്ന അര്‍ത്ഥത്തില്‍ അപ്പാപ്പന്‍ തലകുലുക്കി വേഗം നടപ്പു തുടര്‍ന്നു; ഒരക്ഷരം പോലും മിണ്ടാതെ. നടക്കുന്തോറും ധൃതിയല്‍പ്പം കൂടിവരുന്നുണ്ടോയെന്നു പോലും എനിക്ക് സംശയം തോന്നി.

അപ്പോള്‍, സംഗതി അല്‍ഗുല്‍ത്തായിരിക്കുന്നു ! സമരത്തില്‍ മുദ്രാവാക്യം വിളിച്ചതും വീട്ടിലറിയാതെ സിനിമയ്ക്ക് പോയതും ഒന്നിച്ച് ഇന്ന് അപ്പന്റെ ചെവിയിലെത്തും !! അപ്പാപ്പന്‍ പഠിപ്പിക്കുന്ന വിഷയവും ഞാന്‍ കണ്ട സിനിമയും ഹിന്ദിയാണ് എന്നൊരു എക്സ്ക്യൂസ് മാത്രമേ എത്രയാലോചിച്ചിട്ടും എന്റെ തലയില്‍ അപ്പോള്‍ തെളിഞ്ഞുള്ളൂ.

വരാനുള്ളത് എം.സി. റോഡില്‍ തങ്ങില്ലല്ലോ. പേടി കൊണ്ട് കാലുകള്‍ തളരുന്നതുപോലെ തോന്നിയിട്ടാവണം, എത്ര ശ്രമിച്ചിട്ടും എനിക്ക് അപ്പാപ്പന്റെ ഒപ്പം എത്താനാവുന്നില്ല.

സംക്രാന്തിക്കവലയില്‍ നിന്ന് വീട്ടിലേയ്ക്കുള്ള, കൃത്യം മുക്കാല്‍ കിലോമീറ്റര്‍ ദൂരം, പത്തുമിനിട്ട് കൊണ്ട് എത്തേണ്ടത്, പതിയെ പതിനഞ്ചുമിനിട്ടുകൊണ്ട് നടന്നെത്തി, ഇനി പിതാശ്രീയുടെ കൈയില്‍ നിന്ന് കിട്ടാനുള്ളത് എന്തായിരിക്കും എന്ന് വിരണ്ട് ഞാന്‍ വീടിന്റെ മുന്നിലെത്തി നോക്കിയിട്ട്, അപ്പാപ്പനെ കാണുന്നില്ല !!!

വിസിറ്റിംഗ്-കം-ഡൈനിംഗ് റൂമില്‍ കയറിനോക്കിയപ്പോള്‍, പിതാശ്രീ‍ ടീവി കണ്ടുകൊണ്ട് ഇരിപ്പുണ്ട്. അടുക്കളയില്‍ ചെന്നു നോക്കിയപ്പോള്‍ വല്യമ്മച്ചി ചായ തിളപ്പിക്കുന്ന തിരക്കിലാണ്. ഇനി അപ്പാപ്പനെ വഴിയില്‍ കണ്ടത് എനിക്ക് തോന്നിയ വല്ല ഹാലൂസിനേഷനുമാണോയെന്ന് ഉറപ്പിക്കുന്നതിനു മുന്‍പ്, വര്‍ക്കേരിയായില്‍ കൂടി ഒന്ന് നോക്കാമെന്ന് കരുതി അവിടെയും കാണാഞ്ഞ്, പറമ്പിലേയ്ക്ക് ചുമ്മാ നോക്കിയപ്പോള്‍...

പറമ്പിലുള്ള കക്കൂസിന്റെ വാതില്‍ തുറന്ന്, സാവധാനം അപ്പാപ്പന്‍ ഇറങ്ങിവരുന്നു !!! കൈയില്‍, ‘ഏഷ്യന്‍ പെയിന്റ്സിന്റെ‘ ലോഗോയുള്ള വലിയ കാലിബക്കറ്റാണുള്ളത്. മുഖത്ത്, വഴിയില്‍ വച്ചുകണ്ടപ്പോള്‍ ഇല്ലാതിരുന്ന, ഒരു ആശ്വാസഭാവം പുതുതായി സ്ഥാനം പിടിച്ചിരിക്കുന്നു.



അപ്പോള്‍ ഇതിനാണ് ചുള്ളന്‍ വഴിയില്‍ വച്ച് ഇക്കണ്ട മസിലുമുഴുവന്‍ പിടിച്ചത്... കോട്ടയത്ത് നിന്ന് ബസില്‍ കയറിക്കഴിഞ്ഞ് ചുള്ളന് പ്രകൃതിയുടെ കോള്‍ വന്നിട്ടുണ്ടാവണം. ഏതായാലും സിനിമയ്ക്ക് പോയത് ചുള്ളന്‍ കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല.

കള്ളം പിടിക്കപ്പെടാതിരുന്നതിന്റെ സന്തോഷത്തില്‍, പരിസരം മറന്ന് അപ്പാപ്പന്റെ മുഖത്തേയ്ക്ക് തന്നെ ഞാന്‍ സൂക്ഷിച്ച് നോക്കി നിന്നതുകൊണ്ട്, ‘ഇവനെന്താ ഇങ്ങനെ നോക്കുന്നത്’ എന്ന് ഒരു ചമ്മലോടെ ‍അപ്പാപ്പന്‍ എന്നെ നോക്കി ചോദിച്ചു :

“നീ എന്താടാ താമസിച്ചത് ? വല്ല പടത്തിനും പോയോ ?”

കക്കൂസില്‍ നിന്ന് ഇറങ്ങിവരുന്നയാളെ തുറിച്ചുനോക്കുന്നത് ശരിയല്ലല്ലോ എന്ന് പെട്ടെന്ന് ഓര്‍മ്മ വന്നത്കൊണ്ട്, ഒരു ഫുള്‍ചിരി ചിരിച്ചുകൊണ്ട് അപ്പാപ്പന് ഞാന്‍ മറുപടി കൊടുത്തു :

‘ഇല്ലപ്പാപ്പാ, ഞാന്‍ ലൈബ്രറി വരെയൊന്ന് പോയി“

കേട്ടത് മുഴുവന്‍ വിശ്വാസം വരാതെയാണെങ്കിലും, ഭാഗ്യത്തിന് കൂടുതലെന്തെങ്കിലും ചോദിച്ചും പറഞ്ഞും എന്റെ കള്ളി വെളിച്ചത്താകുന്നതിനു മുന്‍പ്, “കട്ടഞ്ചായ തെളച്ച് കെട്ടൊ അവറാച്ചാ” എന്ന് വല്യമ്മച്ചി വിളിച്ചതുകേട്ടിട്ട്, “ഊം” എന്ന് ഒരു മൂളല്‍ മാത്രം മൂളിയ ശേഷം അപ്പാപ്പന്‍ വീടിനകത്തേയ്ക്ക് കയറിപ്പോയി.


അന്നത്തോടെയാണ്, എന്തുവന്നാലും ഇനിമേലാല്‍ ഹിന്ദിപ്പടങ്ങള്‍ കാണുന്നില്ലെന്നും, വല്ലപ്പോഴും വീട്ടിലറിയാതൊരു സിനിമ കാണണമെന്ന് തോന്നിയാല്‍ തന്നെ, ഒന്നരമണിക്കൂര്‍ കൊണ്ട് കാര്യത്തിന് തീരുമാനമായിക്കിട്ടുന്ന ഇംഗ്ലീഷ് സിനിമകള്‍ മാത്രം കണ്ടാല്‍ മതിയെന്നും ഞാന്‍ തീരുമാനമെടുത്തത്.

.

Wednesday, September 27, 2006

മൈക്ക് ആടിയത് എന്തുകൊണ്ട്



ഏഴാം ക്ലാസ്സു വരെ, ഞങ്ങളുടെ വീടിന് നൂറ് മീറ്റര്‍ മാത്രം അകലെയായിരുന്നു എന്റെ സ്കൂള്‍.

മാതാശ്രീ മലബാറില്‍ താമസിച്ചുകൊണ്ട് ജോലി ചെയ്തിരുന്നതു കൊണ്ട്, എന്നെ പട്ടണത്തിലുള്ള സ്കൂളിലൊന്നും അയയ്ക്കാനുള്ള സൌകര്യവും സാവകാശവും അന്ന് ഉണ്ടായിരുന്നില്ല. (അല്ലാതെ, അഡ്മിഷന്‍ കിട്ടാഞ്ഞിട്ടൊന്നുമല്ല !)

എന്റെ സ്കൂളില്‍, മിക്കവാറും കുട്ടികള്‍ കൃഷിക്കാരുടെയും മറ്റും മക്കള്‍. അത്തരമൊരു സ്കൂളില്‍ ഒരു ടീച്ചറുടെ മകന്‍ പഠിച്ചാല്‍, സ്വാഭാവികമായും അവന്‍ അവിടെ ഒന്നാം റാങ്കുകാരനും സകലകലാവല്ലഭനും ആയിത്തീരും എന്ന ലൂപ്-ഹോളിലൂടെ, ഞാന്‍ ക്ലാസ്സിലെ ഒന്നാം റാങ്കുകാരനും ക്ലാസ് ലീഡറുമൊക്കെ ആയി വിലസുന്ന കാലം.

ഞാനൊരു പ്രതിഭയാണെന്ന് തെറ്റിദ്ധരിച്ച എന്റെ പിതാശ്രീ, എന്റെ ഒരു കഴിവു പോലും, ശ്രദ്ധിക്കപ്പെടാതെ പാഴായി പോകരുതെന്ന് കരുതി എന്നെ പ്രസംഗകലയിലേയ്ക്കും ആനയിച്ചു. പിതാശ്രീ പ്രസംഗങ്ങള്‍ എഴുതി തരും, ഞാന്‍ അത് കാണാതെ പഠിച്ച്, തത്ത മോഡലില്‍ സ്റ്റേജില്‍ കയറി പറയും.

ഇതുകൊണ്ട് രണ്ട് ഗുണങ്ങള്‍ : പിതാശ്രീയുടെ, വേറെങ്ങും ചിലവാകാത്ത ഫിലോസഫി മുഴുവന്‍ നാലുപേരെ കേള്‍പ്പിക്കാം. അധികം കുട്ടികള്‍ പങ്കെടുക്കാത്ത ഫീല്‍ഡായതു കൊണ്ട് എനിക്കും ഒന്ന് ഷൈന്‍ ചെയ്യാം.

സഭാകമ്പം മാറ്റാന്‍, പിതാശ്രീ തന്നെ ഒരു സൂത്രം പറഞ്ഞുതന്നു. സ്റ്റേജില്‍ നിന്ന് പ്രസംഗിക്കുമ്പോള്‍, തൊട്ടു താഴെയിരിക്കുന്നവരുടെ കണ്ണുകളില്‍ നോക്കാതിരിക്കുക. പകരം, ഹാളിന്റെ എറ്റവും പുറകില്‍ കൂട്ടമായി നില്‍ക്കുന്നവരെ മാത്രം അലക്ഷ്യമായി നോക്കുക.

സംഗതി വളരെ എളുപ്പമാണ്. എന്റെ സ്കൂളില്‍, ഒരാള്‍-പൊക്കത്തില്‍ ഉയര്‍ത്തിക്കെട്ടിയ ഒരു ക്ലാസ് റൂം ആണ് സ്ഥിരം സ്റ്റേജ്. ക്ലാസ്സുകളുടെ ഇടയിലുള്ള പനയോലമറ എല്ലാം എടുത്തുമാറ്റിയാല്‍ ഹാളായി. മറ്റു കുട്ടികളോട് സംസാരിക്കുമ്പോള്‍, ഈ ടെക്നിക്കിന്റെ കാര്യം അറിയാതെ പോലും വായില്‍ നിന്ന് വീഴാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

അങ്ങനെ, വാര്‍ഷികം ഉള്‍പ്പെടെയുള്ള രണ്ടോ മൂന്നോ പരിപാടികളില്‍ ഓരോ മീഡിയം സൈസ് പ്രസംഗം പറയുക എന്ന കണക്കില്‍, ഞാന്‍ പ്രസംഗകലയില്‍ മുന്നേറിക്കൊണ്ടിരുന്നു.

ഈ ഷൈനിംഗ് എനിക്കിഷ്ടപ്പെട്ടു തുടങ്ങി. സ്കൂളിലെ നാലു പേരുടെ മുന്നില്‍ എനിക്ക് ഒരു ക്രെഡിറ്റായ പോലെ. പത്തില്‍ പഠിക്കുന്ന ഞങ്ങളുടെ സ്കൂള്‍ ലീഡര്‍ ചേച്ചി, ഒരിക്കല്‍, എന്റെ പേരറിയില്ലെങ്കിലും എന്നെ തിരിച്ചറിഞ്ഞ് ‘താനല്ലേ കഴിഞ്ഞ സാഹിത്യസമാജത്തിന് പ്രസംഗിച്ചത്’ എന്ന് എന്നോട് ക്ലാസ്സിലെ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് ചോദിച്ചതോടെ, എന്റെ ആജന്മദുരിതമായ അമിതാത്മവിശ്വാസം അതിന്റെ പരകോടിയിലെത്തി.

എന്റെയീ കഴിവുകള്‍ ഈ സ്കൂളിന്റെ ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ളതല്ല എന്ന എനിക്ക് ബോധ്യമായി. സ്കൂളിന് പകരം, കൊള്ളാവുന്നൊരു പ്രസംഗവേദിക്കു വേണ്ടി എന്നിലെ പ്രാസംഗികന്‍ ദാഹിച്ചുതുടങ്ങി.

അങ്ങനെയിരിക്കെയാണ്, ഞങ്ങളുടെ ‘സെവന്‍ സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബി‘ന്റെ ആഭിമുഖ്യത്തില്‍, ഓണത്തോടനുബന്ധിച്ച് ഒരു പ്രസംഗ മത്സരം നടത്താന്‍ തീരുമാനിക്കുന്നത്.

അതു വരെ, ക്ലബ്ബിന്റെ പേരില്‍ മാത്രമേ ‘ആര്‍ട്സ്‘ ഉണ്ടായിരുന്നുള്ളൂ. ബാക്കി ഉണ്ടായിരുന്നത്; എന്നും വൈകുന്നേരം പന്തുകളി, ഓണക്കാലത്ത് ഒരു ടൂര്‍ണ്ണമെന്റ്, എന്നീ ഐറ്റംസ് മാത്രം. ക്ലബ്ബിന്റെ പേരും പറഞ്ഞ് ചേട്ടന്മാര്‍ പിരിവിന് ചെല്ലുന്ന വീടുകളില്‍ നിന്ന്, ചില്ലറയ്ക്ക് പകരം ചീത്ത കിട്ടുന്നു എന്നതുകൊണ്ടാണ്, ക്ലബ്ബിന്റെ ചീത്തപ്പേര് മാറ്റാനായി ഈ പ്രസംഗമത്സരം സംഘടിപ്പിച്ചത്.

പ്രസംഗമത്സരം സ്പോണ്‍സര്‍ ചെയ്യുന്നതും അനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും സ്ഥലത്തെ പ്രധാന ദിവ്യന്‍. ദിവ്യന് ജോലി മനോരമയില്‍. വല്യ പുള്ളിയാണ്. ബന്ധുക്കളുടെ ചരമവാര്‍ത്തയൊക്കെ മനോരമയില്‍ വരണമെങ്കില്‍, ദിവ്യന്‍ വിചാരിച്ചാല്‍ ഈസിയാണ് !

അങ്ങനെ, ഒരു പ്രസംഗവേദിക്കുവേണ്ടി ആറ്റുനോറ്റു നടന്ന ഞാന്‍, പിതാശ്രീയുടെ ആശീര്‍വാദാനുഗ്രഹങ്ങളോടെ പ്രസംഗമത്സരത്തിന് പേരുകൊടുത്തു. ഞാന്‍ പ്രസംഗിക്കുന്നത് നാട്ടുകാരൊക്കെ കേള്‍ക്കുമ്പോള്‍ മുതല്‍ എന്തായിരിക്കും എന്റെയൊരു സ്റ്റാറ്റസ് ! പ്രസംഗത്തിന്റെ വിഷയമൊക്കെ നോട്ടീസില്‍ തന്നെ അടിച്ചിരുന്നതുകൊണ്ട് കാര്യത്തിനെളുപ്പമായി.

സംഭവദിവസം, പിതാശ്രീയ്ക്ക് ജോലിയുണ്ട്. അപ്പോള്‍ എന്റെ പ്രസംഗം പിതാശ്രീ മിസ്സാക്കാന്‍ പോകുന്നു. ഞങ്ങളുടെ വീടു പണി നടക്കുന്ന സമയം. മരമായിട്ടും കല്ലായിട്ടും നാലഞ്ചാശാരിമാരും അതിനൊത്ത മൈക്കാടുകളും പകല്‍ വീട്ടിലുണ്ടാവും. അവരെ കൂടി വിളിച്ച് എന്റെ പ്രസംഗപാടവം കാണിച്ചുകൊടുത്താലോ എന്ന് ആദ്യം ഓര്‍ത്തെങ്കിലും, “അത്രയ്ക്കങ്ങട് വേണോ” എന്ന് പിതാശ്രീ അഭിപ്രായപ്പെട്ടതുകൊണ്ട് അത് ഒഴിവാക്കി.

വീട്ടില്‍ നിന്ന് അല്പം അകലെ, ഞങ്ങള്‍ പന്തുകളിക്കുന്ന ചെറിയ മൈതാനത്താണ് പ്രസംഗമത്സരവും സമ്മേളനവും. നല്ലൊരു ഷര്‍ട്ടും നിക്കറുമെടുത്തിട്ട്, ഒരു രണ്ട് മണിയോടെ ഞാന്‍ ‘സമ്മേളന-നഗരി‘യിലെത്തി.

മൈതാനമൊക്കെ അടിച്ച് വൃത്തിയാക്കി നല്ല സ്റ്റൈലാക്കിയിട്ടുണ്ട്. ബാഡ്ജൊക്കെ കുത്തി നാട്ടിലെ ചേട്ടായിമാര്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്നു. കസേരകളും മേശയുമൊക്കെ നിരത്തിക്കൊണ്ടിരിക്കുന്നു.

പെട്ടെന്നാണ് ഞെട്ടലോടെ ഞാനൊരു കാര്യം ശ്രദ്ധിച്ചത് !

സ്റ്റേജ് എവിടെ ?

സ്റ്റേജില്ല !

പകരം നാലഞ്ചു പടുതാകള്‍ കൂട്ടിയിണക്കി നിലത്ത് വിരിച്ചിട്ടിരിക്കുന്നു.

അതിലാണ് മേശയും കസേരകളും ഇട്ടുകൊണ്ടിരിക്കുന്നത്.

അടുത്തുള്ളൊരു വീട്ടില്‍ നിന്ന് വലിച്ച കറന്റുകമ്പിയുടെ അറ്റത്ത് ഒരു മൈക്കിന്റെ സ്റ്റാന്റ് ആരോ ഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. മൈക്ക് ടെസ്റ്റിംഗ് നടക്കുന്നു.

എല്ലാ ദിവസവും കണ്ട് നല്ല പരിചയമുള്ള ചേട്ടന്മാരും ചേച്ചിമാരും, തുറസ്സായ മൈതാനത്ത് പത്രം വിരിച്ച് ഇരിപ്പു പിടിച്ചു. എന്നും രാവിലെ പഴം വാങ്ങിക്കുന്ന ചായക്കടയുടെ ഉടമ സോമന്‍ ചേട്ടനും എന്റെ തൊട്ടയല്‍ക്കാരനായ പെന്തിക്കോസ്തുകാരന്‍ അപ്പുച്ചേട്ടനും തുടങ്ങി, എന്നെ പേരുകൊണ്ടറിയുന്ന ധാരാളം നാട്ടുകാര്‍ മുന്‍-നിരയില്‍ തന്നെ ഇരിപ്പുണ്ട്.

മൈതാനത്ത് ഒരു വിധം ആള് നിറഞ്ഞപ്പോള്‍ ക്ലബ്ബുകാര്‍ സമ്മേളനം ആരംഭിച്ചു. സ്റ്റേജേ ഇല്ലാത്ത സമ്മേളനം. എങ്ങനെ ശ്രമിച്ചാലും, മുന്നിലിരിക്കുന്നവരുടെ മുഖത്ത് നോക്കിപ്പോകും എന്ന് ഉറപ്പാണ്.

അപ്പോള്‍ ?

എന്റെ സഭാകമ്പം പുറത്തറിയാന്‍ പോകുന്നു; അതും സ്കൂളിലല്ല, സ്വന്തം നാട്ടുകാരുടെ മുന്നില്‍ !

പിതാശ്രീയ്ക്ക് അന്ന് ജോലി ഉണ്ടായത് നന്നായി എന്ന് എനിക്ക് തോന്നിത്തുടങ്ങി. സോമന്‍ ചേട്ടനും അപ്പുച്ചേട്ടനുമൊക്കെ നാളെ മുതല്‍ എന്നെ നോക്കി കളിയാക്കി ചിരിക്കും !

സമ്മേളനത്തില്‍, ഓരോ പരിപാടികള്‍ മുന്നോട്ട് പോകും തോറും എന്റെ ചങ്കിടിപ്പ് കൂടിവന്നു. ചങ്ക് മാത്രമല്ല, സാമാന്യം മോശമല്ലാത്ത അളവില്‍ എന്റെ മുട്ടും കൂട്ടിയിടിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞുതുടങ്ങി.

പതുക്കെ വലിഞ്ഞാലോ എന്ന്, പന്ത്രണ്ട് വയസ്സുകാരന്റെ ബുദ്ധി എന്നോട് മന്ത്രിച്ചു. അങ്ങനെ, മുങ്ങാനുള്ള തീരുമാനം എടുത്തുകൊണ്ടിരിക്കുമ്പോഴാണ്, മൈക്കിലൂടെ അറിയിപ്പ് വരുന്നത് :

“താമസിയാതെ തന്നെ പ്രസംഗമത്സരം ആരംഭിക്കുന്നതാണ്, ഇതുവരെ രണ്ടേ രണ്ട് കുട്ടികളാണ് പേര് തന്നിരിക്കുന്നത്. മത്സരത്തില്‍ ഇനിയും ആര്‍ക്കെങ്കിലും പങ്കെടുക്കണമെങ്കില്‍ ഇപ്പോഴും പേര് തരാവുന്നതാണ്. നേരത്തേ പേര് തന്നവരും ഇനിയും പങ്കെടുക്കാനാഗ്രഹിക്കുന്നവരും സ്റ്റേജിന്റെ പിന്നിലേയ്ക്ക് വരിക“

അല്പം കഴിഞ്ഞിട്ടും ഒരു പെണ്‍കുട്ടിയല്ലാതെ ആരും സ്റ്റേജിന് പിന്നിലേയ്ക്ക് വരുന്നില്ല എന്ന് കണ്ടപ്പോള്‍ എനിക്ക് ചെറിയ ധൈര്യം പോലെ തോന്നിത്തുടങ്ങി.

നിക്കറിന്റെ പോക്കറ്റില്‍ നിന്ന് പ്രസംഗത്തിന്റെ കോപ്പിയെടുത്ത് ഒന്ന് കൂടി വായിച്ചുനോക്കി. ‘ഒന്നുമില്ലെങ്കിലും ഒരു പെണ്‍കൊച്ചല്ലേ കൂടെ മത്സരിക്കാനുള്ളൂ, എന്തായാലും അരക്കൈ നോക്കുക തന്നെ‘ എന്ന് കരുതി ഞാന്‍ പതിയെ സ്റ്റേജിന് പിന്നിലെത്തി. അവിടെ വച്ച് ഞാനെന്റെ എതിരാളി-പ്പെണ്‍കുട്ടിയുടെ മുഖം കണ്ടു.

സമ്മേളനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ദിവ്യന്റെ മകളാണ് എന്റെ ഒരേയൊരെതിരാളി ! ടൌണിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന, ഡിബേറ്റിംഗില്‍ ഒന്നാം സ്ഥാനം നേടിയ ഒന്‍പതാംക്ലാസ്സുകാരി !

സത്യം സത്യമായി പറഞ്ഞാല്‍, വിധിയുടെ വിളയാട്ടമോര്‍ത്ത് ഞാന്‍ തേങ്ങിപ്പോയി. ഉച്ചക്കഞ്ഞി മാത്രം ലക്ഷ്യമാക്കി സ്കൂളിലെത്തുന്ന പാവപ്പെട്ട കുട്ടികളുടെ മുന്നില്‍ മാത്രം ഷൈന്‍ ചെയ്തിരുന്ന ഞാനെവിടെ, ഐ.ഏ.എസ്. എഴുതാന്‍ വ്രതമെടുത്ത് നടക്കുന്ന ഈ സി.ബി.എസ്.സി.ക്കാരി പെണ്ണെവിടെ !

മംഗളം വാരികയില്‍ വന്നിരുന്ന ‘വിധിയുടെ ബലിമൃഗങ്ങളി’ല്‍ വായിച്ചിട്ടുള്ള മാതിരി ‘പെട്ടെന്നൊരു തളര്‍ച്ചയും ബോധക്കേടും‘ വന്ന് ഞാനും എങ്ങാനും കിടപ്പിലായിപ്പോകുമോ എന്ന് പോലും തോന്നിയ നിമിഷങ്ങള്‍ !

അവസാനത്തെ അനൌണ്‍സ്മെന്റ് വന്നു “പ്രസംഗമത്സരം ആരംഭിക്കാന്‍ പോകുകയാണ്. ഏതെങ്കിലും കുട്ടികള്‍ക്ക് പ്രസംഗം നോക്കി വായിക്കാന്‍ താല്പര്യമാണെങ്കില്‍ അത്തരം കുട്ടികളെയും മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതാണ്“ എന്നിട്ടും, കൂടുതല്‍ ആരും മുന്നോട്ട് വന്നില്ല.

അധികം നേരം കഴിഞ്ഞില്ല, പ്രസംഗമത്സരം തുടങ്ങി. എന്റെ കണക്കുകൂട്ടലുകള്‍ ശരി വച്ചുകൊണ്ട്, സി.ബി.എസ്.സി.ക്കാരി അലക്കിപ്പൊളിയ്ക്കാന്‍ തുടങ്ങി. മന്ദമാരുതനെപ്പോലെ തുടങ്ങിയ പ്രസംഗം കത്രീനയായി മാറാന്‍ അധികം നേരം വേണ്ടിവന്നില്ല. കേരളത്തിലെ ഓണാഘോഷവും ഇന്ത്യയിലെ മറ്റാഘോഷങ്ങളും കടന്ന് ലോകനിലവാരത്തിലുള്ള ആഘോഷങ്ങളിലേയ്ക്ക് പ്രാസംഗിക കത്തിക്കയറി. സ്റ്റേജിലിരിയ്ക്കുന്ന പ്രധാന ദിവ്യന്‍ മകളുടെ പ്രസംഗം കേട്ട് അഭിമാനപുളകിതനായി കോരിത്തരിച്ചിരിക്കുന്നു.

പ്രസംഗം കേട്ടിരിക്കുന്ന നാട്ടുകാരില്‍ പലര്‍ക്കും കാര്യമായി ഒന്നും മനസ്സിലാകുന്നില്ലെങ്കിലും പ്രാസംഗികയെ ഇടയ്ക്കിടയ്ക്ക് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പ്രസംഗികയുടെ പ്രകടനം തീര്‍ന്നത്, ഒരു വന്‍ കരഘോഷം, പിന്നെ എന്റെ പേര് വിളിയ്ക്കുന്നത്; ഇത്രയും എനിക്കോര്‍മ്മയുണ്ട്. ഞന്‍ എങ്ങനെ സ്റ്റേജില്‍ കയറിയെന്നോ എന്റെ പ്രസംഗം എപ്പോള്‍ എങ്ങനെ തുടങ്ങിയെന്നോ ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നില്ല.

ഇടയ്ക്ക് പലതവണ, പ്രസംഗത്തിലെ വരികള്‍ ഓര്‍ത്തെടുക്കാന്‍ പറ്റാതെ വന്നു എന്ന് വളരെ വ്യക്തമായി ഓര്‍മ്മയുണ്ട്. എന്റെ നിക്കറിന്റെ പോക്കറ്റിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട്, പെന്തിക്കോസ്ത്കാരന്‍ അപ്പുച്ചേട്ടന്‍ എന്തോ പതിയെ പറയുന്നത് അവ്യക്തമായി എനിക്ക് കാണാം.

കൂടാതെ, എന്റെ മുന്നിലുള്ള മൈക്ക്, കാറ്റടിച്ചിട്ടാണെന്ന് തോന്നുന്നു, മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. നശിച്ച കാറ്റടിക്കാന്‍ കണ്ട നേരം എന്ന് ഉള്ളില്‍ പ്രാകുകയും ചെയ്തു ഞാന്‍.

പ്രസംഗം നേരേ ചൊവ്വേ മുഴുമിപ്പിക്കാന്‍ ആവില്ലെന്ന് എനിക്ക് ബോധ്യമായി. അമാന്തിക്കാതെ, അവസാന പാരഗ്രാഫിലേയ്ക്ക് ഞാന്‍ കടന്നു. ‘നന്ദി, നമസ്ക്കാരം‘ പറഞ്ഞ്, ഞാന്‍ പ്രകടനം അവസാനിപ്പിച്ച് സ്റ്റേജില്‍ നിന്ന് ഇറങ്ങി.

പരിസരബോധം മുഴുവനായി തിരിച്ച് കിട്ടിയ ആദ്യനിമിഷത്തില്‍, തൊട്ട് മുന്നില്‍ കണ്ടത് എതിരാളിയായ സി.ബി.എസ്.സി.ക്കാരിയെ. ഒഴിഞ്ഞുമാറാന്‍ നോക്കിയിട്ടും രക്ഷയില്ല, അവള്‍ എന്നെ നോക്കി ഒരു പുഞ്ചിരി പൊഴിച്ചു. എന്നിട്ട്, ‘തന്റെ പ്രസംഗം വളരെ നന്നായിരുന്നു‘ എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ എന്നോടായി മൊഴിഞ്ഞു. ഇനി നിന്നാല്‍ ചളമാകും എന്നതുകൊണ്ട് ഒരു ‘താങ്ക്യൂ’ പറഞ്ഞ് ഞാന്‍ തലയൂരി.

വൈകിട്ട് നാലുമണിയോടെ പിതാശ്രീ വന്നു. പിതാശ്രീയുമായി ഐ-കോണ്ട്ക്റ്റ് ഉണ്ടാവാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുകയാണ്. ആശാരിമാര്‍ക്ക് കാപ്പി കൊടുക്കാറായി. കാപ്പി അടുപ്പത്തിട്ട് തിളയ്ക്കാന്‍ നോക്കിനില്‍ക്കുന്ന സമയത്താണ്, പിതാശ്രീയ്ക്ക് പെട്ടെന്നൊര്‍മ്മ വരുന്നത്

“എങ്ങനുണ്ടായിരുന്നു പ്രസംഗമത്സരം“ ?

‘മോശമില്ലായിരുന്നു, എനിക്ക് രണ്ടാം സ്ഥാനമുണ്ട്‘, ഞാന്‍ തലയൂരാന്‍ നോക്കി.

സ്ഥലത്തെ പ്രധാന ദിവ്യന്റെ മുഖത്ത് കണ്ട അതേ പുളകവും കോരിത്തരിപ്പും എന്റെ പിതാശ്രീയുടെ മുഖത്തും !

“ഗുഡ്. എന്നാലും എന്താ രണ്ടാം സ്ഥാനമായിപ്പോയത്, എഴുതിത്തന്നത് മുഴുവന്‍ പ്രസംഗിച്ചില്ലായിരുന്നോ“

‘ഇല്ല’, ഞാന്‍.

“ആ, കണ്ടോ !, കളഞ്ഞില്ലേ ! മുഴുവന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനം അടിച്ചെടുക്കാന്‍ പറ്റില്ലായിരുന്നോ ! ആ പോട്ടെ, എത്ര പേര്‍ ഉണ്ടായിരുന്നു മൊത്തം“ ?

എന്തോ, നുണ പറയാന്‍ എന്റെ മനസ്സനുവദിച്ചില്ല.

‘രണ്ട് പേര്‍’

പിന്നെ അവിടെ മുഴങ്ങിയതൊരു കൂട്ടച്ചിരിയാണ്. ആശാരിമാരും മൈക്കാടുകളും ചമ്മല്‍ മാറിയ ഉടനെ പിതാശ്രീയും ഒക്കെ ചേര്‍ന്നൊരു അട്ടഹാസം.

‘കാപ്പി തിളയ്ക്കുന്നൂ‘ എന്ന് വിളിച്ച് പറഞ്ഞിട്ട്, ഞാന്‍ അടുക്കളയിലേയ്ക്കോടി !


പെന്തിക്കോസ്തുകാരന്‍ അപ്പുച്ചേട്ടന്‍ എന്റെ നിക്കറിന്റെ പോക്കറ്റിനെ ചൂണ്ടി പറയാന്‍ ശ്രമിച്ചത്, ‘പോക്കറ്റില്‍ കിടക്കുന്ന പ്രസംഗത്തിന്റെ കോപ്പി എടുത്ത് വായിക്കാന്‍ മേലേ’ എന്നാണ് എന്ന് വൈകാതെ എനിക്ക് മനസ്സിലായി.

പക്ഷേ, നിലത്ത് നാട്ടി വച്ചിരുന്ന ആ മൈക്ക്, ശരിക്കും എന്തുകൊണ്ടാണ് മുന്നോട്ടും പിന്നോട്ടും ആടിയത് എന്ന് മനസ്സിലാവാന്‍ പിന്നെയും വളരെ സമയമെടുത്തു !

Saturday, September 9, 2006

പൈപ്പു പൊട്ടിയ അന്ന്

ആറിലോ ഏഴിലോ പഠിയ്ക്കുന്ന സമയത്താണ്. രാവിലെ എണീറ്റ് മോട്ടോര്‍ ഓണ്‍ ചെയ്ത് കുറേകഴിഞ്ഞിട്ടും ടാങ്ക് നിറയുന്നില്ല. നോക്കിയപ്പോള്‍, പറമ്പിലേയ്ക്ക് പോകുന്ന ഒരു പൈപ്പ് പൊട്ടിയിരിയ്ക്കുന്നു. അതു വഴി വെള്ളം ചീറ്റുന്നുണ്ട്. അപ്പോള്‍, അതാണ് കാര്യം.

ആറര ഏഴുമണിയായിക്കാണും. രാവിലെ ടാങ്കില്‍ വെള്ളമില്ലെങ്കില്‍, പിന്നെ കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുക്കണം. വെളുപ്പാന്‍ കാലത്ത് അതൊരു രസമില്ലാത്ത പണിയാണ്. തന്നെയല്ല, രാവിലെ ട്യൂഷന് പോകുന്ന പെണ്‍പിള്ളേരാരെങ്കിലും ഞാന്‍ നിന്ന് വെള്ളം കോരുന്നത് കണ്ടാല്‍... പിന്നെ, സ്കൂളില്‍ എന്റെ ഇമേജെന്താവും !

അതുകൊണ്ടും, പൈപ്പ് പൊട്ടിയാല്‍ പ്ലംബറെ വിളിയ്ക്കുക എന്ന ഇന്‍സ്റ്റിങ്ക്റ്റ് കൊണ്ടും, നേരം കളയാതെ, മുട്ടുവരെ ഇറക്കമുള്ള ഒരു ഷര്‍ട്ടുമെടുത്തിട്ട് ഞാനോടി, നിക്കറിന്റെ ബട്ടണ്‍ എല്ലാം വിട്ടുപോകാറായിരിയ്ക്കുന്ന കാലമാണ്. എങ്ങാനും ഓടുന്ന വഴിയ്ക്ക് നിക്കറൂരിപോയാല്‍ ട്യൂഷന് പോകുന്ന പെണ്‍പിള്ളേര്.....

അധികം ദൂരമില്ല പ്ലംബര്‍ ഓമനക്കുട്ടന്‍ ചേട്ടന്റെ വീട്ടിലേയ്ക്ക്. ഓടിക്കിതച്ച് അവിടെ ചെന്നപ്പോള്‍ ആളനക്കമൊന്നുമില്ല, കതകു തുറന്ന് കിടപ്പുണ്ട് താനും. ഒന്നു രണ്ട് തവണ വിളിച്ചിട്ടും ആരും ഇറങ്ങിവരുന്നില്ല.

അന്യരുടെ വീടല്ലല്ലോ, ഓമനക്കുട്ടന്‍ ചേട്ടന്റെ വീടല്ലേ, ഓമനക്കുട്ടേട്ടന്റെ മകന്‍ ബിനു അക്കൊല്ലം മൂന്നാം തവണയാണ് പത്തിലെഴുതാന്‍ പോകുന്നത്. ഫുട്ബോള് കളിയ്ക്കുന്നിടത്ത് വച്ച് ബിനുവിനെ പല തവണ കണ്ട് പരിചയവുമുണ്ട്.

ആ ധൈര്യത്തില്‍ ഞാന്‍ അകത്ത് കയറി. ഉള്ളില്‍ ലൈറ്റൊന്നുമിട്ടിട്ടില്ല. ആദ്യമേ വിസിറ്റിംഗ് റൂം. പിന്നെ ഡൈനിംഗ് റൂം. രണ്ടിന്റെയും മധ്യത്തിലുള്ള ഇടനാഴിയില്‍ പായ് നിലത്ത് വിരിച്ച് ആരോ പുതച്ചുമൂടി കിടന്നുറങ്ങുന്നു. നെറ്റി മാത്രം വെളിയില്‍ കാണാം.

അടുത്തു ചെന്ന് നോക്കിയപ്പോള്‍, ബിനുവാണ് കിടന്നുറങ്ങുന്നത് ! ഹ എന്നിട്ടാണോ ഞാനിങ്ങനെ സംശയിച്ച് നിന്നത്. മിനിയാന്ന് കൂടി ഞാനവനെ ഫുട്ബോള്‍ കളിയ്ക്കുന്നിടത്ത് വച്ച് കണ്ടതാണ് !

ബിനു പുതച്ചിരുന്ന പുതപ്പിന്റെ, കഴുത്തിനടുത്തുള്ള ഭാഗത്ത് പിടിച്ച് ഞാനൊരൊറ്റ വലി !

ഒരു നിമിഷത്തേയ്ക്ക് ഒന്നും സംഭവിച്ചില്ല.

അടുത്ത നിമിഷം, ബിനു കണ്ണു തുറന്നു. പിന്നെയൊരു പൊട്ടിത്തെറിയല്ലായിരുന്നോ. എക്സ്പ്ലോഷന്‍ എന്ന അര്‍ത്ഥത്തിലല്ല. കണ്ണുപൊട്ടുന്ന തെറി എന്ന അര്‍ത്ഥത്തില്‍. ‘ഭൂ’ എന്നൊരു ആദ്യാക്ഷരം മാത്രമേ അതില്‍ നിന്ന് ക്ലൂവായി തരാന്‍ പറ്റൂ.

‘എടോ ബിനൂ‍, ഇത് ഞാനാടോ....‘ ന്ന് വിളറിയ മോന്തയോടെ വിളിച്ച് പറഞ്ഞിട്ടും തെറിയ്ക്ക് ഒരു മയവുമില്ല. എന്നെ ഇതിനു മുന്‍പ് പരിചയമുണ്ടെന്നോ, ഞാനൊരു ആദ്ധ്യാപികയുടെ മകനാണെന്നോ പോലുമുള്ള പരിഗണനയൊന്നും ആ സമയത്ത് ഓന്‍ കാട്ടിയില്ല.

എന്റെ തെറ്റാണോ ? രാവിലെ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചാല്‍ ഇങ്ങനെയും മനുഷ്യന് കലി കയറുമോ ? തന്നെയല്ല, ഞാനറിഞ്ഞോ ചുള്ളന്‍, വി.ഐ.പി.യായിട്ടാണ്, ഐ മീന്‍ ഉടുത്തമുണ്ട് പുതച്ചിട്ട് വി.ഐ.പി. മാത്രം ഇട്ടാണ്, കിടന്നുറങ്ങുന്നതെന്ന് ? ചുള്ളന്‍ ഉടുത്തിരുന്ന മുണ്ടാണ് പുതപ്പാണെന്ന് കരുതി എന്റെ കൈയിലിരിയ്ക്കുന്നത്.

രാവിലെ തന്നെ കിട്ടിബോധിച്ച സന്തോഷത്തില്‍ ഞാന്‍ തിരികെ വീട്ടിലേയ്ക്ക് നടന്നു. ചെന്ന് കയറി, സമയം കളയാതെ തൊട്ടിയും കയറും എടുത്ത് കിണറ്റിന്‍-കരയിലെത്തി വെള്ളം കോരിത്തുടങ്ങി...

Sunday, August 27, 2006

ആദ്യത്തെ ജോലി അന്വേഷണം

ഡല്‍ഹിയില്‍ നിന്ന് പോരുന്നതു വരെ, ജോലി അന്വേഷിച്ചുള്ള ഇന്റര്‍വ്യൂകള്‍ക്ക് പോകുന്നത് എനിക്കൊരു രസമായിരുന്നു.

ഞാന്‍, ഏത് കോര്‍പ്പറേറ്റിനും മുതല്‍ക്കൂട്ടാകാവുന്ന ഒരു പ്രതിഭാശാലിയായ ക്യാന്‍ഡിഡേറ്റ് ആയതു കൊണ്ട് മാത്രമല്ല :), പിന്നെയോ, മാസത്തില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്താല്‍ അതിന്റെ റിസള്‍ട്ട് അറിയുന്നത് വരെ ദിവാസ്വപ്നം കാണാന്‍ വകയായി. അതായത്, എന്നെ ആ ജോലിക്ക് എടുക്കും, എക്സ്പെക്റ്റഡ് സാലറി മുഴുവന്‍ തരും, ആ പുതിയ കമ്പനിയിലെങ്കിലും ആദ്യം മുതലേ കുറച്ച് വെയിറ്റിട്ട് നില്‍ക്കണം, കൃത്യം അഞ്ച് മണിക്ക് ഓഫീസ് വിട്ടിറങ്ങണം...

99% കേസുകളിലും, സെലക്ഷന്‍ ഇല്ലാത്തതു കൊണ്ട് അവര്‍ തിരിച്ച് വിളിക്കില്ല. അപ്പോള്‍ പിന്നെ, ‘വിളിക്കുവാരിക്കും‘ എന്നോര്‍ത്ത് കൂടുതല്‍ നാള്‍ ദിവാസ്വപ്നം കാണാം. എങ്ങനുണ്ട് !

ടി. വി. എസ്. സുസുക്കി ക്ലിപ്തം എന്നൊരു ബ്രാന്‍ഡ് നെയിം (ആദ്യത്തെ നാലു കൊല്ലം) എന്റെ ജോലിക്കുണ്ടായിരുന്നത് കൊണ്ട് ഒരു മാതിരി ഇന്റര്‍വ്യൂകളിലൊന്നും എന്നെ ഇന്റര്‍വ്യൂവര്‍ ഗെറ്റൌട്ട് അടിച്ചില്ല, ഒരു പത്ത് മിനിട്ട് അതുമിതും ചോദിച്ച്, പിന്നെ അറിയിക്കാം എന്ന് പറഞ്ഞ് വിടും, അത്ര തന്നെ.

ഒരല്പം ഫ്ലാഷ്ബാക്ക് : 1996-ല്‍, ഒരു തിങ്കളാഴ്ചയാണ് ഞാന്‍ ഡെല്‍ഹിയില്‍ ചെന്നിറങ്ങുന്നത്. പിറ്റേന്ന് ചൊവ്വാഴ്ച. അന്നാണ് ഹിന്ദുസ്താന്‍ ടൈംസില്‍ കരിയര്‍ സപ്ലിമെന്റ്. എന്ന് വച്ചാല്‍, വേക്കന്‍സികളുടെ ചാകര. ചൊവ്വാഴ്ച രാവിലെ എണീറ്റ് പത്രം തുറന്ന് നോക്കിയ എന്റെ കണ്ണ് തള്ളിപ്പോയി. പഠിത്തം കഴിഞ്ഞ് ഒരു മൂന്നു നാലു മാസം കേരളത്തില്‍ ജോലി തപ്പി നടന്നിട്ടും, ഒരൊറ്റ ജോലിയുടെ ഇന്റര്‍വ്യൂ പോലും അറ്റന്‍ഡ് ചെയ്യാന്‍ കഴിയാതെ പോയതുമായിട്ട് നോക്കുമ്പോള്‍, ഇവിടെ, എന്ത്യേരെ വേക്കന്‍സികളാ... അയ്യായിരവും ആറായിരവും ശമ്പളം ഉള്ള ജോലികള്‍ ചുമ്മാ പയറു പോലെ, എക്സ്പീരിയന്‍സ് വേണമെന്ന് പോലുമില്ല. എക്സ്പീരിയന്‍സ് ഉണ്ടെങ്കില്‍ പതിനായിരവും പന്തീരായിരവും മണിമണി പോലെ വാങ്ങിക്കാം.

നാലായിരം രൂപ (നാലക്ക ശമ്പളം എന്നാല്‍ നാലായിരം എന്നാണ് ഡെല്‍ഹിയില്‍ ചെല്ലുന്നത് വരെ എന്റെ ധാരണ) ദിവാസ്വപ്നം കണ്ട് കോട്ടയം മെഡിക്കല്‍ കോളേജിനടുത്തുള്ള സംക്രാന്തി എന്ന - പകുതി ഗ്രാമം, പകുതി നഗരം - സ്ഥലത്ത് ഇരുപത്തി രണ്ട് വയസ്സ് വരെ ജീവിച്ച ഞാന്‍, ഈ പരസ്യമെല്ലാം കണ്ട് ‘കര്‍ത്താവേ, ഈ ജോലിക്കെല്ലാം എങ്ങിനെ അപേക്ഷിച്ച് തീര്‍ക്കും‘ എന്ന് ശങ്കിച്ചു പോയി. അവിടെ നിന്ന് തുടങ്ങിയതാണ് എന്റെ ഇന്റര്‍വ്യൂകൊതി. ഡെല്‍ഹിയിലെ അമേരിക്കന്‍ എംബസ്സിയില്‍ അറ്റന്‍ഡ് ചെയ്തത് ജോലിക്കുള്ള ഇന്റര്‍വ്യൂ അല്ലെങ്കിലും, ആകെ മൊത്തത്തില്‍ കൂട്ടിയാല്‍ 128-ആമത്തെത്.

ഫ്ലാഷ്ബാക്ക് തീര്‍ന്നു.

നിനച്ചിരിക്കാതെ, ഒരു സുപ്രഭാതത്തില്‍ നോര്‍ത്ത് ഇന്‍ഡ്യ വിട്ട് നോര്‍ത്ത് അമേരിക്കയില്‍ എത്തിയ ഞാന്‍, എന്റെ ബുദ്ധി വച്ച് ചിന്തിച്ച് നോക്കിയപ്പോള്‍, ഡെല്‍ഹിയിലെക്കാള്‍ കേമം ആയിരിക്കും ഇവിടത്തെ ഇന്റര്‍വ്യൂകള്‍, എന്തായിരിക്കും രസം.

അങ്ങിനെ ഞാന്‍ സോഷ്യല്‍ സെക്യൂരിറ്റിയും ഗ്രീന്‍ കാര്‍ഡുമെല്ലാം മെയിലില്‍ വരാന്‍ കാത്തിരുന്നു. അതിനിടെ പാര്‍ട്ടികളുടെ ഒരു നിര അല്ലായിരുന്നോ. ബര്‍ത്ത് ഡേ, കല്യാണം, മാമ്മോദീസാ, മണാ, കുണാ... എല്ലാത്തിനും പാര്‍ട്ടി. എല്ലാം മലയാളികളുടെ പാര്‍ട്ടികള്‍. കേരളം വിട്ട ഫീലിംഗേയില്ല.

മെയിലില്‍ ഡോക്യുമെന്റ്സ് എല്ലാം വന്നു. ഇനി ഇന്റര്‍വ്യൂ പൂക്കാലം. അന്ന് തന്നെ ബയോഡേറ്റായില്‍ നിന്ന് ഇന്‍ഡ്യന്‍ സ്തലപ്പേരുകളെല്ലാം ഒഴിവാക്കി. റഫറന്‍സിന്റെ ഭാ‍ഗം മൊത്തത്തില്‍ ഡിലീറ്റ് ചെയ്തു. എന്റെ പേര് തന്നെ പരിഷ്കരിച്ചു. (നാക്കുളുക്കുന്ന എന്റെ പേരിനെക്കുറിച്ച് ഒരു ഐഡിയ തരാം. പഴയ ഒരു തമാശ. നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവും. മെഡിക്കല്‍ കോളെജില്‍ പേര് എഴുതിയെടുത്തു കൊണ്ടിരുന്ന അറ്റന്‍ഡര്‍, എന്റെ ഒരു നടയ്ക്ക് പോരാത്ത പേര് കേട്ടപ്പോള്‍ പറഞ്ഞതാണ് :‍ ‘ബാബൂ‘ന്നങ്ങ് എഴുതും ഞാന്‍, ബാബൂന്ന് വിളിക്കുമ്പോള്‍ ഏറ്റു വന്നേക്കണം) പകരം മാമ്മോദീസാ പേരിന്റെ ആദ്യത്തെ രണ്ടക്ഷരം ഇട്ടു. കഴിഞ്ഞൊരു വള്ളിയും. എമ്മി. അങ്ങിനെ, ഞാന്‍ ആമേരിക്കയിലെ ആദ്യത്തെ ഇന്റര്‍ വ്യൂവിന് പോയി.

ഇറങ്ങിയപ്പോള്‍ പെമ്പ്രന്നോത്തി പറഞ്ഞു. ‘ഞാനും വരാം. ചുമ്മാ‍ ഒരു കൂട്ടിന്. ഞാനൊരു ചിരി. വേണ്ടെടീ, കൊക്കെത്ര കോളം കണ്ടതാന്ന്. അവളെന്നെ ഒന്ന് സൂക്ഷിച്ച് നോക്കി. തറപ്പിച്ച്. അവളൊരു അമേരിക്കന്‍ പൌരയും ഞാന്‍ ഒരു കണ്ടീഷണല്‍ റെസിഡന്റായ ഇന്ത്യക്കാരനുമായതിനാല്‍, അവളുടെ നാട്ടില്‍ വച്ച് ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍, ടാക്ടിക്കല്‍ തീരുമാനം എടുത്ത് ഞാന്‍ പറഞ്ഞു. ‘ശരി. വാ. കണ്ട് പഠി‘

അന്ന് താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിനടുത്തുള്ള ഒരു ‘ഫാമിലി വീഡിയോ‘ (വീഡിയോ റെന്റല്‍ ചെയിന്‍) ആണ് കമ്പനി. ചെന്നു. ഇരുന്നു. ഷോപ്പിന്റെ ഒരു മൂലയ്ക്കാണ് ഇന്റര്‍വ്യൂ.

പ്രതീക്ഷിച്ചതു പോലെ അധികം ആളൊന്നുമില്ല. ശ്ശെ. എന്റെ ഇന്റര്‍വ്യൂ വീരഗാധയിലെ ഏറ്റവും ചീപ്പ് ഇന്റര്‍വ്യൂ. ഇതിന് സെലക്ഷന്‍ കിട്ടിയാല്‍ നാണക്കേടാകുമല്ലോ കര്‍ത്താവേ.

കസ്റ്റമേഴ്സ്, ടേപ്പും ഡിവിഡിയുമൊക്കെ എടുത്തുകൊണ്ട് വരുന്നത് ‘റിങ്ങ്‘ ചെയ്യണം. അതു തന്നെ പണി. ബില്ലടിക്കണം എന്നര്‍ത്തം. (വേറെയും പണികള്‍ ഉണ്ടായിരുന്നു എന്ന് അന്നെനിക്കറിയില്ലായിരുന്നു, അതായത് എല്ലാ ജോലിക്കാരും ഷോപ്പിലെ ഏതു ജോലിയും ചെയ്യണം) ഈ ചീള് പണിക്കാണല്ലോ ഞാന്‍ വന്നത്, ആ. ഇതെങ്കില്‍ ഇത്, വേണ്ടെന്ന് വച്ച് ഇറങ്ങിപ്പോകുന്നില്ല. അറ്റന്ഡ് ചെയ്തെക്കാം. അപ്പാര്‍ട്ട്മെന്റിനടുത്തായത് കൊണ്ട് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്യാം.

അങ്ങിനെ എന്റെ ഊഴം വന്നു. അപ്പോള്‍ എനിക്കെന്തോ ഒരു ചെറിയ പരിഭ്രമം പോലെ. ശ്ശെ. ഇതെന്താ ഇങ്ങനെ. ഇത് നൂറ്റിയിരുപത്തൊന്‍പതാമത്തെ ഇന്റര്‍വ്യൂ. ഇങ്ങിനെ വരാറില്ലല്ലോ. ഏതായാലും, പതുക്കെ സുന്ദരമായ ഒരു ചിരിയൊക്കെ ചിരിച്ച് ഞാന്‍ ‘ഇന്റര്‍വ്യൂവര്‍‍-ജി‘യുടെ അടുത്തേയ്ക്ക് ചെന്നു. ജി തിരിച്ച് ചിരിച്ചില്ല. ഞാന്‍ പതുക്കെ എന്റെ ബയോഡേറ്റാ കൊടുത്തു. ഇവനൊന്ന് ഞെട്ടട്ടെ.

അതു വാങ്ങി നോക്കി-നോക്കിയില്ല എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നിപ്പിച്ച് പുള്ളിക്കാരന്‍ അത് അതു പോലെ തന്നെ തിരിച്ച് തന്നു.

എനിക്ക് ചെറുതായി മുട്ടിടിക്കാന്‍ തുടങ്ങി. ഈ വിവരമില്ലാത്തവന് ആരിവിടെ ജോലി കൊടുത്തു എന്ന് ഞാന്‍ അതിനിടയിലും ഓര്‍ക്കാതിരുന്നില്ല.

എന്റെ ചിരി മാഞ്ഞിട്ടുണ്ടാവണം

. ജി എന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി. എന്നിട്ട്........ഒരു ചോദ്യം. അമേരിക്കന്‍ ആക്സന്റും അതിന്റെ കൂടെ ഒരു പ്രത്യേക സ്ലാങ്ങും......

“ഹേ... സ്സപ്പ്മാന്‍.. ഹൈയൂഡൂഇന്‍, ടബ്ബൊളകകിളക്യാഷ്ഹാണ്ഡിലിംഗ്കക്കമേഗളപട്ടഹീവഗക്യാന്യൂവാട്ടീസ് ജടൊക്കബാക്ക്ഗ്രൌണ്ട്ചെക്കിംഗക്കകളബോള.............................ക്കെകൂള്‍മാന്‍.. “

എനിക്കൊന്നും മനസ്സിലായില്ല. ഒരക്ഷരം പോലും. ജി പറഞ്ഞ് തീര്‍ന്നപ്പോളും ഞാന്‍ അവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി നില്‍ക്കുകയാണ്. തൊട്ടു പിറകില്‍ നിന്ന എന്റെ പെമ്പ്രന്നോത്തി എന്നെ തോണ്ടി വിളിച്ച് കൊണ്ട് മലയാളത്തില്‍ പറഞ്ഞു.

“പോകാം”

“ശരി”

എന്നിട്ട് തിരിഞ്ഞ് ജിയോടായി ഞാന്‍ പറഞ്ഞു :

“താങ്ക്യൂ സാര്‍“

ജി :

“കടബ്ബൊളകകിള“

അവന്‍ അധികം എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാന്‍ വലിച്ചു വിട്ടു.

അവിടെ നിന്നിറങ്ങിയതും പെമ്പ്രന്നോത്തി ചിരിയോചിരി. താഴേക്ക് നോക്കിത്തുടങ്ങിയ ചിരി പിന്നെ മേലേയ്ക്ക് നോക്കി ആയി. ഒടുവില്‍ സാക്ഷാല്‍ എന്റെ മുഖത്ത് നോക്കിത്തന്നെ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍, ഇനീപ്പയെന്നാ നാണിക്കാനാന്ന് വിചാരിച്ച്, ഞാന്‍ അവളോട് ചോദിച്ചു.

“എന്താടീ ചിരിക്കുന്നേ, എന്താ അവന്‍ പറഞ്ഞത്”

ചിരി നിര്‍ത്തിയിട്ട് അവള്‍ പറഞ്ഞു : എന്റെ മനുഷേനേ, അയാള് പറഞ്ഞത് നമ്മുടെ ഇംഗ്ലീഷില്‍ പറഞ്ഞാല്‍.. “ഹെയ് വാട്ടീസപ്പ് ചേട്ടാ‍.. ഹൌ ആര്‍ യൂ ഡൂയിംഗ്..“ ബാക്കി ഞാന്‍ മലയാളത്തില്‍ ചുരുക്കി പറയാം. അതായത്.. അവിടെ രണ്ട് വേക്കന്‍സി ഉള്ളതില്‍ രണ്ടിലും ആളായി. ഇനി എന്തെങ്കിലും വേക്കന്‍സി ഉണ്ടെങ്കില്‍ കടയ്ക്ക് മുന്നിലുള്ള ബോര്‍ഡില്‍ ഇടും. അപ്പൊ വര്വാ. ഇപ്പ പോയ്ക്കൊ. അത് അവന്‍ അവന്റെ സ്ലാങ്ങില്‍ പറഞ്ഞതാണ്.

പഞ്ജാബികളുടെ ഇംഗ്ലീഷ് കേട്ടും അതിന് മറുപടി മദ്രാസി ഇംഗ്ലീഷില്‍ കൊടുത്തും ശീലിച്ച എനിക്ക്, അമേരിക്കന്‍ ആക്സന്റ് നല്ല പിടിയില്ല. അതിന്റെ കൂടെ പ്രത്യേക സ്ലാംഗ് കൂടി ആയപ്പോള്‍, പുതിയ രാജ്യത്ത് നമ്മുടെതല്ലാത്ത നാട്ടുകാരുടെ ഇടയില്‍ പെട്ടതിന്റെ പരിഭ്രമത്തില്‍ നിന്ന എന്റെ ബ്രയിനില്‍ മിച്ചം ഉണ്ടായിരുന്ന വെളിച്ചം കൂടി അടിച്ച് പോയതാണ്. അതാണ് കാര്യം.

ആ ഒരു ചമ്മലില്‍ നിന്ന് കര കയറാന്‍ കുറേ ആഴ്ചകള്‍ എടുത്തു. ഏതായാലും അതിന് ശേഷം എന്റെ പഴയ ഇന്റര്‍വ്യൂ വീരഗാധകള്‍ കേള്‍ക്കാന്‍ എന്റെ പെമ്പ്രന്നോത്തി ഇരുന്നു തരാതെയും ആയി.


Monday, June 12, 2006 1:20:55 AM
Adithyan said...
ചിക്കാഗോക്കാരാ ആദ്യത്തെ പോസ്റ്റു കലക്കി...കാണണം... :-)


Monday, June 12, 2006 1:32:05 AM
സഞ്ജീവ് said...
ചേട്ടാ അതു സാരമില്ല അമേരിക്കയല്ലേ.. നമുക്കറിയാത്ത (എനിക്ക്) നാടല്ലേ..ഇവിടെ കൊച്ചുകേരളത്തില്‍ ഉഗാണ്ടിയന്‍‍ ആക്സന്‍റില്‍ ആംഗലേയം മൊഴിയുന്ന കവല സായ്പിന്‍റര്‍വ്യൂവര്‍മാരുണ്ട്, കൊന്നുകളയും, അവമ്മരെന്നാ ചോദിക്കുന്നതെന്ന് അവന്മാര്‍ക്കും കൂടെയിരിക്കുന്നവന്മാര്‍ക്കും മനസിലാവത്തില്ല..


Monday, June 12, 2006 2:00:37 AM
വക്കാരിമഷ്ടാ said...
അതു തകര്‍ത്തല്ലോ... ഇങ്ങിനെയാണെങ്കില്‍ ആ 128 ഇന്റര്‍വ്യൂകളുടേയും വിശേഷങ്ങള്‍ വരുമ്പോള്‍ ഒരു മേളമായിരിക്കുമല്ലോ... പോരട്ടങ്ങിനെ പോരട്ട്.“ബുദ്ധി കുറഞ്ഞവര്‍ക്കും സുഖമായി ജീവിക്കാം എന്നതിന് ഞാന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം”അതിഷ്ടപ്പെട്ടു. ഒരു കമ്പനി നോക്കിനടക്കുകയായിരുന്നു. നാട്ടുപേരുപോലെ ബ്ലോഗ് ആണ്ടിലും സംക്രാന്തിക്കും മാത്രമാക്കരുതേ.. ഡെയ്‌ലി വേജസ്സിനു തന്നെ പോരട്ട്. സ്വാഗതം പറയാന്‍ മറന്നൂ....


Monday, June 12, 2006 2:13:53 AM
മന്‍ജിത്‌ Manjith said...
സിബു വിളിച്ചിറക്കിയതു പുലികളെത്തന്നെ. രസകരം ഈ വിവരണം. സ്വാഗതം. എഴുതിത്തകര്‍ക്കുക.


Monday, June 12, 2006 2:35:11 AM
ദേവരാഗം said...
കൊട്‌ കൈ!! ഇന്റര്‍വ്യൂ ആയാല്‍ ഇങ്ങനെ വേണം.ഇജ്ജാതി എഴുത്ത്‌ എഴുതിയെങ്കില്‍ ഇങ്ങേരിതു ആദ്യമായിട്ട്‌ എഴുതിയതൊന്നുമല്ല. എങ്ങോ വരച്ചു തെളിഞ്ഞ കൈയ്യാണല്ലോ?


Monday, June 12, 2006 2:49:10 AM
കുറുമാന്‍ said...
ദിവാസ്വപനമേ.....സ്വാഗതം.......ഒന്നാം പോസ്റ്റ് കലക്കി.....പിന്നത്തെ പോസ്റ്റും കലക്കും..പോരട്ടങ്ങനെ പോരട്ടെ.....


Monday, June 12, 2006 3:20:56 AM
ചില നേരത്ത്.. said...
dദിവാ സ്വപ്നമേ..നല്ല വിവരണം..ഹൃദ്യമായിരിക്കുന്നു, സ്വാഗതം..പ്രൊഫൈലിലെ വാചകം അടിപൊളിയായിരിക്കുന്നു.


Monday, June 12, 2006 3:37:55 AM
സു Su said...
സ്വാഗതം :)

Monday, June 12, 2006 3:44:09 AM
പെരിങ്ങോടന്‍ said...
ഹായ് നല്ല പോസ്റ്റ്. സിബു ചിക്കാഗോലെ മലയാളികളെ മൊത്തം ബ്ലോഗിലെത്തിക്കുവാനുള്ള പരിശ്രമത്തിലാണല്ലോ, വളരെ നല്ലതു്. ഇന്നിപ്പോള്‍ വായിക്കുന്ന രണ്ടാമത്തെ ചിക്കാഗോക്കാരനാണു് ഈ ദിവാസ്വപ്നക്കാരന്‍. മൂപ്പരുടെ ദിവാസ്വപ്നം വായിച്ചു പണ്ടു എന്‍‌ട്രന്‍സ് കോച്ചിങിനു തൃശൂര്‍ക്കു ദിവസവും പോയിരുന്നതു് ഓര്‍മ്മ വരുന്നു. അങ്ങോട്ടു പോകുമ്പോള്‍ ഡോക്ടറായി എത്രയോ പേരെ ചികിത്സിക്കുന്ന ഞാന്‍, ഇങ്ങോട്ടുവരുമ്പോള്‍ ഇഞ്ചിനീരായി.. ;) അവസാനം എന്തായി എന്നു ചോദിക്കരുതേ കൂട്ടരെ :)


Monday, June 12, 2006 6:07:48 AM
കലേഷ്‌ kalesh said...
“ഹേ... സ്സപ്പ്മാന്‍.. ഹൈയൂഡൂഇന്‍, ടബ്ബൊളകകിളക്യാഷ്ഹാണ്ഡിലിംഗ്കക്കമേഗളപട്ടഹീവഗക്യാന്യൂവാട്ടീസ് ജടൊക്കബാക്ക്ഗ്രൌണ്ട്ചെക്കിംഗക്കകളബോള.............................ക്കെകൂള്‍മാന്‍..“കിടിലം ഉസ്താദേ! ചിരിച്ച് മണ്ണൂകപ്പി!സുസ്വാഗതം!


Monday, June 12, 2006 6:50:09 AM
ബിജു വര്‍മ്മ said...
ഹയ്യോ, ഹയ്യോ,ബൂലോകരേ...അതിന്റെ ക്രെഡിറ്റ് സിബുവിന് മാത്രമായി കൊടുക്കരുതേ, ഉന്തിന്റെ കൂടെ ഒരു തള്ള് ഞാനും കൊടുത്തിട്ടുണ്ട്. (ഞാനെന്തൊരു ചീപ്പാ അല്ലേ)90-92-ല്‍ ഡെല്‍ഹിയില്‍ നിന്ന് ഒരിടക്കാല അവധി എടുത്ത് ഞാന്‍ കോട്ടയം സി.എം.എസ്സില്‍ പ്രീഡിഗ്രിയുടെ മറവില്‍ ഒളിച്ച് കളിക്കുമ്പോള്‍ എന്റെ സഹ ഉഴപ്പനായിരുന്നു ചുള്ളന്‍.ഓ, മറന്നു. ദിവാനേ, കലക്കീട്ടുണ്ടെടാ... സായിപ്പിന്റെയും കറമ്പന്റെയും ഇംഗ്ലീഷ് മനസ്സിലാ‍കാന്‍ എനിക്കും വല്യ ബുദ്ധിമുട്ടായിരുന്നു. അവര്‍ എന്തു പറഞ്ഞാലും ഞാന്‍ ഒരു പുഞ്ചിരി മാത്രം പൊഴിക്കും. അവര്‍ തിരിച്ചും ചിരിച്ച് കാണിക്കും. ഒടുവിലല്ലേ എനിക്ക് മനസ്സിലായത് അവര്‍ തിരിച്ച് ചിരിക്കുന്നത് എന്റെ ആക്സന്റ് അവര്‍ക്ക് മനസ്സിലാവാഞ്ഞിട്ടാണെന്ന്. പിന്നെ ഒരു മര്യാദയുടെ പേരില്‍ എന്റെ ആക്സന്റിനെ ഇന്‍സള്‍ട്ട് ചെയ്യാതിരിക്കാന്‍, അവരൊന്ന് ചിരിച്ച് കാണിക്കും.


Monday, June 12, 2006 8:56:16 AM
അരവിന്ദ് :: aravind said...
സൂപ്പര്‍ സ്റ്റാര്‍ട്ടിംഗ് പോസ്റ്റ്!!! :-))പ്രൊഫൈലിലെ വാചകവും അടിപൊളി!:-))അപ്പൊ ഒരു അരങ്ങ് തകര്‍‌ക്കലിന് കാത്തിരിക്കുന്നു! :-)(നോ പണ്‍ ഇന്റന്‍‌ഡഡ് :-)) )


Monday, June 12, 2006 9:49:51 AM
L G said...
ഹഹഹ! എനിക്ക് പ്രൊഫയില്‍ നല്ലോണംപിടിച്ചു,എന്നെപ്പറ്റി എഴുതിയ പോലെ,ഒരു ഗ്രഹാതുരത്വം...ഹി!ഹി!.


Monday, June 12, 2006 9:55:15 AM
Kuttyedathi said...
ദിവാസ്വപ്നക്കാരനു സ്വാഗതം. ആദ്യത്തെ പോസ്റ്റില്‍ തന്നെ ഒരു പുലിമണം. പോരട്ടെ തകര്‍പ്പനെഴുത്തുകള്‍. ഇന്റര്‍വ്യൂ വിശേഷങ്ങള്‍ രസിച്ചു. സായിപ്പിന്റെ ഇംഗ്ലീഷ്‌ എങ്ങനെയും മനസ്സിലാക്കാം. പക്ഷേ 'ക' കളുടെ ഒരു രക്ഷയുമില്ല. പാറപ്പുറത്തു കല്ലിട്ടുരയ്ക്കുന്ന ശബ്ദവും, കുഴലില്‍ കൂടി പറയുന്ന പോലത്തെ മുഴക്കവുമൊക്കെ ചേര്‍ന്ന്..ഇതു സൊലീറ്റായുടെ ഡാഡിയാണല്ലോല്ലേ.


Monday, June 12, 2006 9:57:02 AM
സന്തോഷ് said...
രസകരമായ പോസ്റ്റ്. കഥകള്‍ ഇനിയുമിനിയും പോരട്ടെ...


Monday, June 12, 2006 11:23:21 AM
ജേക്കബ്‌ said...
സ്വാഗതം..ഇന്റര്‍വ്യൂ വിശേഷങ്ങള്‍ കലക്കി...


Monday, June 12, 2006 1:40:00 PM
ബിന്ദു said...
കൊള്ളാല്ലൊ ഈ ദിവാസ്വപ്നം ! പ്രൊഫയില്‍ കണ്ട്‌ സമാധാനമായി, എനിക്കും സ്കോപ്പുണ്ടല്ലൊ :)


Monday, June 12, 2006 2:44:59 PM
സാക്ഷി said...
രസകരമായ് വിവരണം.സ്വാഗതം കൂട്ടുകാരാ.


Tuesday, June 13, 2006 12:13:18 AM
സിബു::cibu said...
മന്‍‌ജിത്തേ, പെരിങ്ങോടരേ... ഈ പുലികളെല്ലാം സമയത്തിന്റെ തികവില്‍ മലയിറങ്ങുന്നവരാണ്‌. ഞാന്‍ വിളിച്ചാലും വിളിച്ചില്ലെങ്കിലും അവരെത്തും.ദുബായിയോളം വരില്ലെങ്കിലും ഇവിടേയും പുപ്പുലികളനവധിയുണ്ടെന്നാണ്‍ കേള്‍വിയും തോന്നലും. പുലിദമ്പതികളിറിങ്ങിയ സ്ഥിതിക്ക്‌ ഇനിയൊരു പുലിപ്പടതന്നെ ചിക്കാഗോയില്‍ നിന്നൊരുമിച്ചലറാനും മതി.സൊലീറ്റയുടെ (വളരെ നല്ലപേര്‌) ഡാഡിയും മമ്മിയേയും ഈ രണ്ടുപോസ്റ്റിലൂടെ കുറേക്കൂടി അടുത്തറിയാന്‍ കഴിഞ്ഞു. വളരെ സന്തോഷം. നന്ദി!


Tuesday, June 13, 2006 12:17:17 AM
വിശാല മനസ്കൻ said...
സ്വാഗതം പ്രിയ സുഹൃത്തേ..പണ്ട് കൊടകര ഷഷ്ഠിക്ക് മൃഗശാല വരും. വന്നാലുടന്‍ തന്നെ ‘ങും..ഗും..ങും..ഗും’ എന്ന മുരളല്‍ സ്കൂളില്‍ ഇരുന്നാലും കേള്‍ക്കാം. അപ്പോ ഞങ്ങള്‍ പറയും. ‘ദാണ്ട്രാ പുലിയും സിംഹവും വന്നൂ റാ’ ന്ന്.അതേപോലെ ഈ ബൂലോഗത്ത് ഒരു ദിവാസ്വപ്നക്കാരന്റെ മുരളല്‍ ഞാന്‍ കേള്‍ക്കുന്നു. പുലി അല്ലെങ്കില്‍ സിംഹം. അത് മൂന്നര തരം. ജോലി അന്വേഷണം തകര്‍‍ത്തോടത്ത് തകറ്ത്തു. അതിഗംഭീരമായ അലക്കലുകള്‍ കാതോറ്ത്ത്...


Tuesday, June 13, 2006 12:33:42 AM
സ്നേഹിതന്‍ said...
വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനമേരിയ്ക്കയില്‍ കാലുകുത്തിയത് ചിക്കാഗോയിലെന്നോര്‍ക്കുന്നു. ജീവിതത്തിന്റെ ആദ്യ ചുവട് ഒരു ദിവാസ്വപ്നത്തിലധിഷ്ടിതമല്ലെ? നല്ല തുടക്കം! തുടരട്ടെയെന്നാശംസിയ്ക്കുന്നു. :)


Tuesday, June 13, 2006 12:35:21 AM
പരസ്പരം said...
ആദ്യ പോസ്റ്റില്‍ തന്നെ പുലി മണം,നല്ലയെഴുത്ത്...ഈ സംക്രാന്തിയെന്ന സ്ഥലപ്പേരുകേള്‍ക്കുമ്പോള്‍ പണ്ടൊക്കെ വിഭ്രാന്തിയുണ്ടാവാറുണ്ട്.ആ വിഭ്രാന്തിയുടെ പൊരുള്‍ ഇത്തരത്തിലുള്ള പുലികളുടെ സ്ഥലമായതിനാലാണെന്ന് ഇപ്പോള്‍ മനസ്സിലായി. ബുദ്ധിയുള്ളവര്‍ക്കല്ലേ പ്രൊഫൈലില്‍ ഇങ്ങെനെയെഴുതുവാന്‍ പറ്റൂ.സ്വാഗതം സുഹ്രത്തേ..

Tuesday, June 13, 2006 6:57:26 AM
കാക്കകറുംബന്‍ said...
ദിവാസ്വപ്നമേ windy city മുഴുവന്‍ ഒന്നു ചുറ്റി കറങ്ങി ഇനി ഒരു 128 ഇന്റര്‍വ്യൂകളും attend ചെയ്തു ജയിചു കയറി വാ ..അടിപൊളി..


Monday, June 19, 2006 6:25:31 PM
വികടന്‍ said...
“ഹേ... സ്സപ്പ്മാന്‍.. ഹൈയൂഡൂഇന്‍, ടബ്ബൊളകകിളക്യാഷ്ഹാണ്ഡിലിംഗ്കക്കമേഗളപട്ടഹീവഗക്യാന്യൂവാട്ടീസ് ജടൊക്കബാക്ക്ഗ്രൌണ്ട്ചെക്കിംഗക്കകളബോള.............................ക്കെകൂള്‍മാന്‍.. “തകര്‍ത്തു കളഞ്ഞു. അന്യായമണ്ണോ അന്യായം. ആ അവസ്ഥയെ ഇതിലും ഭീകരമായി വര്‍ണ്ണിക്കാന്‍ പറ്റില്ല. കൊണ്‍ഗ്രാറ്റുലേഷന്‍സ്‌!!!

Saturday, July 08, 2006 9:00:41 PM
ദിവാസ്വപ്നം said...
- അയല്‍ വാസിയായ ആദിത്യാ, നന്ദി.- സഞീവ്, നന്ദി.- വക്കാരിസാന്‍, 128 ഇന്റര്‍വ്യൂകളുടെയും കഥകള്‍ അത്ര കേമമൊന്നുമല്ല, ചിലത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. പ്രൊഫൈലിലെ വാചകം ഇഷ്ടപ്പെട്ടതിന് നന്ദി. അത് വെറുതെ ഭംഗിക്ക് പറഞ്ഞതല്ല, സത്യമാണ്.- മഞ്ചിത്ത്, നന്ദി.- ദേവരാഗം, വരച്ചു തെളിഞ്ഞ കൈയൊന്നുമല്ലേ, വേണമെന്കില്‍ ‘അപ്പന്റെ കഴിവൊന്നും കിട്ടാതെ പോയ മോന്‍’ എന്ന് പറയാം.- കുറുമാന്‍ ഭായീ, ഞാനൊക്കെ എന്തോന്ന് കലക്കാന്‍, നിങ്ങളൊക്കെ എഴുതുന്നതു കൊണ്ട് ആള്‍ക്കാര്‍ ബ്ലോഗുകളില്‍ വരുന്നു. ആ കൂടെ ഞാനെഴുതിയത് വായിച്ചു. ലാലേട്ടന്റെയൊക്കെ പടത്തിന് റ്റിക്കറ്റ് കിട്ടാതെ വരുമ്പോള്‍ നിഷാന്തിന്റെ പടത്തിന് കേറി സമയം കളയുന്നത് പോലെ.- ചില നേരത്ത്, നന്ദി. താടിയൊക്കെ നീട്ടിയ ഒരു കിളവനെയാണ് ഇബ്രുവായി സങ്കല്‍പ്പിച്ചിരുന്നത്. യൂയേയീ മീറ്റില്‍ കണ്ടത് നേരെ ഓപ്പസിറ്റ്. തന്റെ കഥകള്‍ വളരെ ഇഷ്ടമാണ്.- സൂ, നന്ദി. കുഞ്ഞിക്കഥകളുടെയും കഥകളുടെയും ശേഖരം ഒന്ന് വിപുലപ്പെടുത്തുമോ. ഒരു പ്രോസ്പെക്ടീവ് റീഡര്‍ എന്റെ വീട്ടിലുമുണ്ട്.- പെരിങ്ങോടന്‍, നന്ദി. പുതിയ കഥയെപ്പറ്റി വളരെ നല്ല അഭിപ്രായമാണെന്ന് കേട്ടു. കഥ വായിച്ചില്ല. പെന്ഡിംഗില്‍ വച്ചിരിക്കുന്നു. ഉടനേ വായിക്കുന്നുണ്ട്.- കലേഷ്, യൂയേയീ മീറ്റിന്റെ പേരില്‍ അഭിനന്ദനങ്ങള്‍. പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നിട്ടും കലക്കന്‍ മറുപടി കൊടുത്തത് കേട്ടപ്പോല്‍ അസൂയ തോന്നി. ഞാനായിരുന്നെങ്കില്‍ ‘പെപ്പെപ്പേ’ ആയേനെ.- ബിജു വര്‍മ്മ, നിനക്കുള്ള മറുപടി ഫോണില്‍ പറഞ്ഞല്ലോ. എന്നാലും, ചുമ്മാ ഫോര്‍മ്മാലിറ്റിക്കൊരു നന്ദി. പിന്നെ, പ്രീഡിഗ്രിക്ക് ഉഴപ്പിയ കാര്യമൊന്നും പരസ്യമായി വിളിച്ച് പറയല്ലേ. :)- അരവിന്ദ്, നന്ദി. എത്രയെത്ര മൂന്നാം ഭാഗം ഫേവറൈറ്റ്സില്‍ ആഡ് ചെയ്ത് വച്ചിരിക്കുന്നു. വായിച്ചില്ല. ഉടനേ വായിക്കുന്നതായിരിക്കും :)- എല്‍ജീ, താങ്ക്സ്. ബുദ്ധിയുള്ളവര്‍ ഇല്ലാത്തതായി അഭിനയിക്കുന്നു. ബുദ്ധി ഇല്ലാത്ത ഞാന്‍ ബുദ്ധിജീവി ആയി അഭിനയിക്കുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നതെന്താണ്..... എനിക്ക് തന്നെ അറിയില്ല.- കുട്ട്യേടത്തീ, താങ്ക്സ്. അതേ, സൊലീറ്റയുടെ ഡാഡിയാണ്.- സന്തോഷ്, ജേക്കബ്, ബിന്ദൂ, സാക്ഷി.. നന്ദി.- സിബൂ, നന്ദി. കമന്റിയതിനും, അന്ന് വരമൊഴി വിശദീകരിച്ച് തന്നതിനും. സിബു വരമൊഴി പറഞ്ഞ് കൊടുത്തതില്‍ ഏറ്റവും മന്ദന്‍ ഞാന്‍ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇനിയുണ്ടാവില്ല.- വിശാലമനസ്സേ. പ്രോത്സാഹനത്തിന് നന്ദി. ഗഡി തന്നെ വന്ന് എന്നെ പുലിയെന്നും സിംഹമെന്നുമൊക്കെ വിളിച്ചാല്‍ ഞാന്‍ എന്ത് മറുപടി പറയും. പുലിപ്പട്ടത്തേക്കാള്‍ എനിക്കിഷ്ടം പൂച്ചയായിരിക്കുന്നതാണ്. അതാണ് കൊണ്ട് നടക്കാന്‍ സൌകര്യവും ചിലവ് കുറവും :) ചുമ്മാ ഒരു ഫിലോസഫി അടിച്ചതാ. ചീറ്റി !- പരസ്പരം, നന്ദി. പകുതി ഗ്രാമവും പകുതി പട്ടണവുമാണ് സംക്രാന്തി. വിഭ്രാന്തിയുണ്ടാക്കുന്നതും അവിടെ ചിലപ്പോഴൊക്കെ നടക്കാറുണ്ട്. നീട്ടുന്നില്ല.- കാക്കക്കറുമ്പന്‍, ഇനിയൊര്‍ നൂറ്റിയിരുപത്തെട്ട് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനുള്ള ആമ്പിയറെനിക്കില്ല. ഈ ജോലി തന്നെ ചെയ്യാനുള്ള ശേഷി കുറഞ്ഞ് വരുന്നോന്ന് അണ് സംശയം :)- വികടാ, നന്ദി.

എന്റെ എന്റൈസര്‍ വിറ്റ കഥ

2002 ജൂലൈയില്‍ ബോണസ്സ് കിട്ടിയപ്പോഴാണ് എനിക്കൊരാശ മൂക്കുന്നത്. ഇനിയെങ്കിലും ഓട്ടോ/സൈക്കിള്‍ റിക്ഷാക്കാരെ ആശ്രയിക്കാതെ സ്വന്തമായിട്ടൊരു വാഹനം വാങ്ങണം. കണക്ക് കൂട്ടിയാല്‍, ഇവര്‍ക്ക് ദിവസവും കൊടുക്കുന്ന കാശുണ്ടെങ്കില്‍ ഒരു വണ്ടിയുടെ ഈയെമ്മൈ അടഞ്ഞ് പോകും. അപ്പോള്‍ ഡൌണ്‍ പെയ്മെന്റ് ആണ് പ്രശ്നം. അതിനാണല്ലോ കമ്പനി ബോണസ്സ് തരുന്നത്. അപ്പോള്‍ ഇനി ഏതു വണ്ടി വാങ്ങണം എന്ന പ്രശ്നമേ അവശേഷിക്കുന്നുള്ളൂ.

ഒരു മാരുതിയെണ്ണൂറാണെന്റെ ദിവാസ്വപ്നം. പക്ഷേ, സത്യത്തില്‍ അതിനുള്ള പാങ്ങില്ല. പഴയ മാരുതി വാങ്ങിയാലോ ? ഡെല്‍ഹിയില്‍ സെക്കന്റ് ഹാന്‍ഡ് മാരുതിയ്ക്ക് വില കുറവാണ്. പക്ഷേ, ഒന്നാമത്, സെക്കന്‍ന്റാന്റ് മാരുതി വാങ്ങിയാല്‍, അതിന്റെ മെയിന്റ്റനന്‍സിന് വണ്ടിയുടെ വിലയേക്കാ‍ള്‍ തുക ചിലവാകും. രണ്ടാമത്, ഒരു പഴയ മാരുതി എണ്ണൂറ് വാങ്ങിയാലൊന്നും ഞാന്‍ ജോലി ചെയ്യുന്നിടത്ത് ഏല്‍ക്കില്ല. അവിടെ അഡ്മിനിലുള്ള താല്‍ക്കാലികരായ ഇരുകാലികള്‍ (ടെമ്പുകള്‍) പോലും വരുന്നത് താരതമ്യേന പുതിയ മാരുതികളിലാണ്.

പിന്നെ ആകെയുള്ളത്, ഏതെങ്കിലുമൊരു പ്രീമിയം കാറ്റഗറി ബൈക്ക് എന്ന ഓപ്ഷന്‍ ആണ്. ആരായാലും പ്രീമിയം ബൈക്ക് ഹരമാണ്. കാറ് ഇല്ലാ എന്ന കുറവ് ഈ ഹരത്തിന്റെ മറവില്‍ ഒളിപ്പിക്കാം. ബൈക്കാകുമ്പോള്‍‍, പുതിയതു തന്നെ വാങ്ങിക്കാം. കൊണ്ടു നടക്കാന്‍ ചിലവും കുറവ്. പ്രീഡിഗ്രി കഴിഞ്ഞത് മുതലേ ഉപയോഗിച്ച് പരിചയവും ഉണ്ട്. അക്കാലത്തെ മറ്റേതൊരു യുവാവിനെയും പോലെ എന്റെ മനസ്സില്‍ ആദ്യം വന്നത് ഹേറോ ഹോണ്ടാ സീബീസ്സീ (cbz) ആയിരുന്നു. പക്ഷേ, അറുപതിനായിരത്തിനു മുകളില്‍ മുടക്കി, വലിപ്പത്തില്‍ താരതമ്യേന ചെറിയവനായ ഒരു സ്പോര്‍ട്സ് ബൈക്ക് വാങ്ങാന്‍ എന്തോ മനസ്സ് സമ്മതിക്കുന്നില്ല. കാര്യം എന്തായാലും, രണ്ട് ബോസ്സുമാരുടെ വായില്‍ നിന്ന് ഒരു പോലെ ചീത്ത കേള്‍ക്കുന്നതിന് പ്രതിഫലമായി കിട്ടുന്ന കാശല്ലേ.

പിന്നത്തെ ഓപ്ഷന്‍ കവാസാക്കി കാലിബര്‍. എനിക്കിഷ്ടപ്പെട്ട പച്ച നിറത്തില്‍ കിട്ടും, സ്ലീക്ക് ഡിസൈനും. പക്ഷേ, ഓഫീസില്‍ നിന്ന് എല്ലാ ആവശ്യങ്ങള്‍ക്കും പിന്നെ ബാങ്കിലും പോയി വരുകയും (അല്ലാത്ത സമയത്ത് ചായ് പാനി സപ്ലൈ ചെയ്യുകയും) ചെയ്യുന്ന നേപ്പാളികളില്‍ ഒരുത്തന്‍ - ഷേര്‍ ബഹാദൂര്‍ - ഒരു കവാസാക്കി കാലിബര്‍ വാങ്ങിയിട്ട് അധികം നാളായില്ല. എന്താണെന്നറിയില്ല, പണ്ടേ അവനെന്നോടൊരു ബഹുമാനമില്ല. തന്നെയുമല്ല, പതിനായിരം രൂപയുടെ ഒരു ചെക്കിനെ ‘ഹൈ വാല്യൂ ചെക്ക്‘ എന്ന് വിളിച്ചതിന് അവനെന്നെ മിക്കവാറും കളിയാക്കാറുമുണ്ട്. (ഒരു ലക്ഷത്തിനു മുകളിലുള്ള ചെക്കുകള്‍ മാ‍ത്രം ആണത്രെ ഹൈ വാല്യൂ. ആണോ, ആര്‍ക്കറിയാം. ആണേല്‍ തന്നെ, അത് കമ്പനിക്ക്. നമ്മക്കോ ? നമ്മക്ക് മാസാവസാനമാകുമ്പോള്‍ പതിനായിരം പോയിട്ട് പത്തു രൂപ തന്നെ ഹൈ വാല്യൂ ആണ്)

ഒരു എമര്‍ജന്‍സിയുടെ നേരത്ത്‍, പെട്ടെന്നീ ചെക്ക് ബാങ്കില്‍ നിന്ന് മാറിക്കൊണ്ട് വരാനുള്ള ഉദ്ദേശത്തില്‍, അവനെ ഒന്ന് പ്രെഷറൈസ് ചെയ്യാന്‍ വേണ്ടി ഹൈ വാല്യൂ എന്നൊക്കെ പറഞ്ഞതാണ്. അതിനാണവന്‍ തിരിച്ച് കളിയാക്കിയത്. അങ്ങനെയുള്ള അവന്‍ മേടിച്ച അതേ വണ്ടി തന്നെ ഞാന്‍ മേടിച്ചാ‍ല്‍ പിന്നെ അവനും ഓഫീസിലുള്ള മറ്റ് സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ എനിക്കുള്ള ബാക്കി വിലയും ഗോപി. പിന്നെന്തു ചെയ്യും ?

അങ്ങിനെ, തത്കാലം മറ്റു വഴിയൊന്നും കാണാതെ, ദിവസം എണ്‍പത് രൂപാ വീതം കൊടുത്ത്, ഞാന്‍ ഡെല്‍ഹിയിലെ ഓട്ടോക്കാരുടെ ജീവിതം പച്ച പിടിപ്പിച്ചുകൊണ്ടിരുന്നു. ‘ആശ്രമ‘ത്തിലും (ഡെല്‍ഹിക്കാര്‍ ‘ആശ്രം‘ എന്ന് വിളിക്കും, മദ്രാസികള്‍ ‘ആശ്രമം‘ എന്നും) ‘പുഷ്പ് വിഹാറി‘ലും ഉള്ള എല്ലാ ഓട്ടോക്കാര്‍ക്കും എന്നെ നല്ല പരിചയമായി. ഓട്ടോക്കാരോട് കടം പറയാവുന്ന സ്ഥിതി വരെ ആ പരിചയങ്ങള്‍ നീണ്ടു. ചില വിക്രമന്‍മാര്‍ ഒഴികെ.

എത്ര തവണ ഇതേ ഓട്ടോയില്‍ ഇതേ റൂട്ടില്‍ കയറ്റിക്കൊണ്ട് പോയിട്ടുള്ളതാണെങ്കിലും, കേറുമ്പോള്‍ റേറ്റ് ഓര്‍മ്മിപ്പിക്കാന്‍ മറന്നാല്‍, ചെന്നിറങ്ങിക്കഴിയുമ്പോള്‍ സ്ഥിരം റേറ്റായ നാല്പതു രൂപയ്ക്ക് പകരം ചിലവന്മാര്‍ അന്‍പതും അറുപതും ഒക്കെ ചോദിക്കും. ‘എടാ മരപ്പട്ടി ബീഹാറീ, കഴിഞ്ഞ ആഴ്ചയല്ലേടാ നിനക്ക് ഞാന്‍ ഇതേ റൂട്ടില്‍ നാല്പതു രൂപ തന്നത്’ എന്ന് പല തവണ ഞാന്‍ ഈ സഹോദരന്മാരോട്, പുഞ്ചിരിയുടെ അകമ്പടി ഇല്ലാതെ, ചോദിക്കയുണ്ടായിട്ടുണ്ട്. കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ദേഷ്യം വന്നാല്‍ പിന്നെ ബീഹാറികള്‍ക്ക് കണ്ണ് കാണില്ലാ എന്ന സത്യം ഞാന്‍ മനസ്സിലാക്കിയതും ആ വഴിക്ക് തന്നെ.

സാബ് വിളിയൊക്കെ പോയി, പകരം തൂ തൂ എന്ന് ബീഹാറി തുപ്പലു തെറിപ്പിച്ചു തുടങ്ങുമ്പോള്‍ പത്തിന്റെ നാല് നോട്ട് സീറ്റിലിട്ടിട്ട് ഞാന്‍ വേഗം മുന്നോട്ട് നടക്കും. വിദ്യാഭ്യാസം തീരെ കുറഞ്ഞ ബീഹാറിയാണെങ്കില്‍ അപ്പോള്‍ പിറകേ വരും. അവനെങ്ങാനും കൊങ്ങായ്ക്ക് പിടിച്ചാലോ ! അതുകൊണ്ട്, ബുദ്ധി പൂര്‍വ്വം, ഒരു പത്തു രൂപ കൂടി എടുത്ത് ‘നീ ഇതു കൊണ്ട് പോയി ഗുണം പിടിക്ക്’ എന്ന് അനുഗ്രഹിച്ചിട്ട് ഞാന്‍ തടിയൂരും. അവനെ പേടിച്ചിട്ടൊന്നുമല്ല, വാടക വീടിനു മുന്നിലല്ലേ ഓട്ടോ ഇറങ്ങുന്നത് ; ‘അല്‍ക്ക‘യെങ്ങാനും (മകാന്‍-മാലിക്കിന്റെ മോള്) എന്നെ ബീഹാറി ഇട്ടോടിക്കുന്നതോ, കൊങ്ങായ്ക്കോ കുത്തിനോ പിടിക്കുന്നതോ കണ്ടാല്‍, ആകെയുള്ള ഒരു വണ്‍വേ-ലൈനും ഗോപിയാകും. അതു കൊണ്ട് മാത്രം !

അങ്ങിനെ ഇരിക്കുമ്പോഴാണ്, എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി യമഹായുടെ പുതിയ ബൈക്ക് ഇറങ്ങുന്നത്. എന്റൈസര്‍ (Enticer) എന്ന ക്രൂയിസര്‍ ബൈക്ക്. ‘സീബീസ്സി‘യുടെ പകുതിയും കൂടി നീളവും വീതിയും ഉള്ള എന്റൈസര്‍, കാല് വയ്ക്കാന്‍ പലക പോലത്തെ ഫൂട് റെസ്റ്റുകള്‍ ഉള്ള എന്റൈസര്‍, വീതിയേറിയ സീറ്റുള്ള എന്റൈസര്‍, വെറും അഞ്ചടി ഏഴിഞ്ചുകാരനായ എനിക്ക് ബൈക്കെങ്ങാനും മറിയാന്‍ തുടങ്ങിയാല്‍ വളരെ കൂളായി നിലത്ത് കാലു കുത്തി ബാലന്‍സ് ചെയ്യാവുന്ന എന്റൈസര്‍, മാരുതിയുടേതിനേക്കാള്‍ വലിയ ചക്രങ്ങള്‍ ഉള്ള എന്റൈസര്‍. കാഴ്ചയ്ക്ക് ഹാര്‍ലി ഡെവിസണ്ടെ ഇളയ മോന്‍.

അതുമിതും എല്ലാം കൂട്ടി വരുമ്പോള്‍ ഏതാണ്ട് അന്‍പത്തേഴായിരം രൂപാ വില വരും. അപ്പോള്‍, ബോണസ്സ് ഡൌണ്‍ പെയ്മെന്റായി ഇട്ടാല്‍, ബാക്കി എനിക്ക് ‘തവണകളായി താങ്ങാവുന്നതേ‘ ഉള്ളൂ. തന്നെയുമല്ല, 4-സ്ട്രോക്ക് എഞ്ചിന്‍ ആയതു കൊണ്ട് മൈലേജും മെച്ചം. യമഹാ അല്ലേ, നല്ല റീസെയില്‍ വാല്യൂവും കിട്ടും. അങ്ങിനെ, അന്നും ഇന്നും വാഹനങ്ങളുമായി ബന്ധപ്പെട്ട്, എന്റെ വലിയ രണ്ട് ദിവാസ്വപ്നങ്ങളായ വലിയ പെട്രോള്‍ ടാങ്കും വീതിയേറിയ വീലുകളും കാട്ടി എന്റൈസര്‍ എന്നെ കീഴടക്കി.

ഡെല്‍ഹിയില്‍ ചെന്ന് ആദ്യത്തെ നാലു വര്‍ഷം, കാര്യമായ ‘കിട്ടപ്പോരൊന്നുമില്ലാതെ’ ടി. വി. എസ്സ്. സുസുക്കിയില്‍ ജോലി ചെയ്തിരുന്നു എന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നല്ലോ. പക്ഷേ ഒരു ഗുണമുണ്ട്. കാശ് മുടക്കി ബൈക്ക് വാങ്ങേണ്ടി വന്നില്ല. കമ്പനി വക ബൈക്കുകള്‍ ഉപയോഗിക്കാം.

അത് കഴിഞ്ഞ് ഈയെസ്പീയെന്നിലെത്തിയപ്പോഴാണ് ഓട്ടോ/സൈക്കിള്‍ റിക്ഷാ യാത്രകള്‍ ശീലമാക്കേണ്ടി വന്നത്. ജോലി കഴിഞ്ഞ് പതിവായി വൈകിയെത്തുന്നത് കൊണ്ട്, ഒന്ന് റിലാക്സ് ചെയ്യാന്‍ കൂട്ടുകാരെക്കിട്ടില്ല. അപ്പോള്‍ പിന്നെ, രാത്രി വളരെ വൈകുന്നത് വരെ ടിവി കണ്ടിരിക്കും. രാവിലെ എണീക്കാന്‍ വൈകും. പിന്നെ, സമയം വൈകാതെ ഓഫീസിലെത്താനുള്ള ഒരേയൊരു വഴി ഓട്ടോറിക്ഷാകള്‍ ആണ്.

അങ്ങനെ, ഓട്ടോ ഡ്രൈവര്‍മാരും ഞാനും ചട്ടിയും കലവും മാതിരി തട്ടിയും മുട്ടിയുമൊക്കെ കഴിയുമ്പോള്‍ ഏറ്റവും മുകളില്‍ പറഞ്ഞത് പോലെ എനിക്ക് ബോണസ് കിട്ടുകയും അത് ഡൌണ്‍ പേയ്മെന്റിട്ട് ഞാന്‍ അന്‍പത്തേഴായിരത്തിന്റെ എന്റൈസര്‍ വാങ്ങുകയും ചെയ്തു. ഗോള്‍ഡന്‍ കളര്‍ എന്റൈസര്‍.

2002 കാലഘട്ടമാണ്. എന്റൈസര്‍ മാര്‍കറ്റില്‍ വന്നിട്ട് കഷ്ടിച്ച് ഒരു മാസമായിക്കാണും. ഓഫീസില്‍ പോലും, എന്റൈസറിന്റെ പരസ്യം ടിവിയില്‍ വന്നാല്‍ ആള്‍ക്കാര്‍ നോക്കിയിരുന്ന് വെള്ളം ഇറക്കിയിരുന്ന കാലം. ഗോള്‍ഡന്‍ കളറിലുള്ള എന്റൈസര്‍ കിട്ടാനില്ല. വളരെ ബുദ്ധിമുട്ടി, പണ്ട് ടീവീയെസ്സിലുണ്ടായിരുന്ന ഒരു യമഹാ സ്റ്റാഫ് വഴിയാണ് ഗോള്‍ഡന്‍ കളര്‍ കിട്ടിയത് തന്നെ.

അങ്ങനെ എന്റെ എന്റൈസറില്‍ ചുറ്റിയടിച്ച് ഞാന്‍ ചെത്തിയിരുന്ന കാലം. ആരുടെ മുന്നില്‍ ചെത്തി എന്ന് ചോദിക്കരുത്. ഓടിച്ച് പോകുന്ന വഴിയിലുള്ളവരെല്ലാം എന്റെ ആരാധകര്‍ ആണ് എന്നായിരുന്നു എന്റെ ധാരണ.

സാധാരണഗതിയില്‍ ഡെല്‍ഹിയിലുള്ള ബന്ധുവീടുകളില്‍ പോലും പോകാത്ത ഞാന്‍, അത് വാങ്ങിയതില്‍ പിന്നെ, വീക്കെന്റുകളില്‍ പരിചയക്കാരുടെ വീടുകളില്‍ പോലും ക്ഷണിക്കാതെ ചെല്ലാന്‍ തുടങ്ങി. എന്നെ ഡെല്‍ഹിയിലേക്ക് സ്വാഗതം ചെയ്ത എന്റെ അളിയന്‍ വിളിച്ചാല്‍ പോലും, ആണ്ടിലും ചങ്ക്രാന്തിക്കും മാത്രം അളിയനെയും പെങ്ങളെയും (കസിന്‍) കാണാന്‍ ചെല്ലുന്ന ഞാനാണ്. ഇവനെന്ത് പറ്റി എന്ന്, അളിയന്‍ പോലും സംശയിക്കാന്‍ തുടങ്ങി. വിവാഹപ്രായമെത്തിയപ്പോള്‍ പെണ്ണ് കിട്ടുമോന്ന് നോക്കി ആയിരിക്കും ഈ വീടുകയറിയിറക്കം എന്ന് വരെ ചില അരസികന്മാര്‍ പറഞ്ഞു നടന്നു.

സാധാരണ ശനിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും, ഉച്ചയ്ക്കുണര്‍ന്ന് ‘ബ്രഞ്ച്‘ കഴിച്ച്, പിന്നെ വല്ലേടത്തും കമ്പനിയടിക്കാനോ, സിനിമായ്ക്കൊ ഒക്കെ പോയ്ക്കൊണ്ടിരുന്ന ഞാന്‍ പുതിയ ഇരുചക്രം വന്നതില്‍ പിന്നെ, ശനിയും ഞായറുമൊക്കെ ആറ് മണിക്ക് തന്നെ എണീറ്റ്, പ്രാതലൊക്കെ തനിയെ പാകം ചെയ്ത് കഴിച്ച്, ഒരെട്ടുമണിയാകുമ്പഴേ ബൈക്കുമെടുത്ത് ഇറങ്ങും. പിന്നെ ഒരു പോക്കാണ്. ടാങ്ക് നിറച്ച് പെട്രോളുമടിച്ച്, ആശ്രമത്തില്‍ നിന്ന്, ആദ്യം കാണുന്ന ഏതെങ്കിലുമൊരു മലയാളിയെയും പിന്നിലിരുത്തി അടുത്തുള്ള ചെറിയ റോഡുകള്‍ മുതല്‍ ‘മുദ്രികാ‘ (ഡെല്‍ഹിയെ വലംവയ്ക്കുന്ന റിംഗ് റോഡ്) വരെ ഡെല്‍ഹി മുഴുവന്‍ ചുറ്റിക്കറക്കം തുടങ്ങി.

‘മുദ്രികാ‘ റൂട്ടില്‍ മാത്രം ഓടുന്ന ബസുകള്‍ക്ക് ‘തീവ്രമുദ്രിക‘യെന്ന് പേര്‍. അധികം വൈകാതെ എന്റെയൊരു സുഹൃത്ത് കൈവശമാക്കി വച്ചിരുന്ന ‘തീവ്രമുദ്രിക’ എന്ന ഇരട്ടപ്പേര്‍ എനിക്ക് വീണു. വൈകുന്നേരങ്ങളില്‍ മൈതാനങ്ങളിലൊക്കെ നില്‍ക്കുമ്പോള്‍ ഒരു തരം ചെറിയ പ്രാണിക്കൂട്ടം വന്ന് തലയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കാറില്ലേ. അതൊഴിവാക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ, അടുത്തുനില്‍ക്കുന്നവന്റെ തലയുമായി കൂട്ടിമുട്ടുക. ഏതാണ്ട് അതേ മാതിരിയാണ്, ബൈക്ക് ഓടീരില്‍ അസാധരണ കമ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത് അവന്റെ ‘തീവ്രമുദ്രിക‘ എന്ന ഇരട്ടപ്പേര്‍, എന്റൈസറിലുള്ള കറക്കം തുടങ്ങിയതോടു കൂടി എന്റെ തലയില്‍ കെട്ടിവച്ചത്.

ഡെല്‍ഹിയിലെ ചെറുപ്പക്കാരുടെ ദിവാസ്വപ്നമായ സൌത്ത് എക്സ്-ഇല്‍, ഗോതമ്പ് നിറമുള്ള പഞ്ചാബിപ്പെണ്ണുങ്ങള്‍ ഷോപ്പിംഗിന് വന്നിറങ്ങുന്ന സ്പോട്ടുകളിലൊക്കെ എന്റെ എന്റൈസര്‍ എന്തുമാത്രം ഓടി ! വന്നതു മുതല്‍ പത്തു തവണയെങ്കിലും കയറിയിറങ്ങി മടുത്ത കുത്തബ് മീനാറിലും രാജ്ഘട്ടിലും ചെങ്കോട്ടയിലും ബിര്‍ളാ മന്ദിറിലും ആ ഇരുചക്രം ന്യൂക്ലിയസ്സ് വരച്ചു. ശനിയും ഞായറും രാവിലെ ഇറങ്ങിയാല്‍ രാത്രിയാവും തിരിച്ച് വരാന്‍. കുഴിഞ്ഞിരിക്കുന്ന സീറ്റുകള്‍ യാത്രയുടെ സുഖം ഇരട്ടിയാക്കി. പോകുന്ന വഴി മുഴുവന്‍ എന്തുമാത്രം ആരാധകരാണ് എന്റൈസര്‍ നോക്കി വെള്ളമിറക്കുന്നത്. പൊതുവേ എന്റേത് കുരുത്തംകെട്ട ഡ്രൈവിംഗായിട്ടും ആ ഒന്നരക്കൊല്ലം മുഴുവന്‍ ഒരു ചെറിയ ഉരുണ്ടുവീഴല്‍ പൊലും അതില്‍ നിന്ന് ഉണ്ടായിട്ടില്ല.

ഡെല്‍ഹിയിലെ ടൂറിസം മടുത്തപ്പോള്‍ , ഒരു തവണ മൂന്നു ബൈക്കുകളിലായി ഞങ്ങള്‍ ആറു മലയാളികള്‍ ഡെല്‍ഹി-ആഗ്ര-ഡെല്‍ഹി പോയി ടാജ്മഹല്‍ കണ്ടു. ആ യാത്രയും, (ഒരു തവണ നേരത്തെ കണ്ടിട്ടുള്ള) ടാജ്മഹാള്‍ കാണാന്‍ മാത്രമായിട്ട് ആയിരുന്നില്ല താനും.

അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഒന്നരകൊല്ലവും വളരെപ്പെട്ടെന്ന് കടന്ന് പോയി. എന്റൈസറിന്റെ തവണ അടഞ്ഞ് തീര്‍ന്നു. ആയിടയ്ക്കാണ്, ‘എന്നാലിനി നമ്മക്ക് കല്യാണം കഴിച്ചാലോടീ‘ എന്ന് എന്റെ കുടുംബസുഹൃത്ത് കൂടി ആയിരുന്ന അമേരിക്കക്കാരി കാമുകിയോട് ഞാന്‍ ചോദിക്കുന്നത്. ‘അതിനെന്നാ ആയിക്കളയാം‘ എന്ന് അവളും.

കല്യാണമൊക്കെ കഴിഞ്ഞ് വിസായ്ക്ക് അപേക്ഷിച്ച് കഴിഞ്ഞപ്പോളാണ്, ഡെല്‍ഹിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ എന്റൈസര്‍ എന്ത് ചെയ്യും എന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ക്കുന്നത്. ഒരു പോറല് പോലും ഏല്‍ക്കാതെ ഞാന്‍ കൊണ്ട് നടന്ന, എന്നെ കൊണ്ട് നടന്ന വാഹനമാണ്.

നാട്ടില്‍ ഏല്‍പ്പിച്ചാലോ. അവിടെയാരാണ് അത് ഉപയോഗിക്കാന്‍. ഇപ്പഴും മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ പോയിട്ട്, പിന്നില്‍ പോലും കയറിയിരിക്കുന്നത് അപ്പന് ഇഷ്ടമല്ല. അതിന്റെ കാരണം എന്താണെന്ന് അപ്പന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനിയത്തിയെക്കൊണ്ടാണെങ്കില്‍ ഒരു എന്റൈസര്‍ കൈകാര്യം ചെയ്യാനൊന്നും പറ്റില്ല. പിന്നെ ഒരു വഴിയേയുള്ളൂ :

ആ എന്റൈസര്‍ വില്‍ക്കുക !

അന്‍പത്തേഴായിരം മുടക്കി വാങ്ങിയതല്ലേ, ഫ്ലൈറ്റ് ടിക്കറ്റിന്റെ ഒരു നല്ല ഭാഗവും ആ വഴിക്ക് തടയും. ഇത്രയും ഹോട്ട് സാധനമല്ലേ, അത് വില്‍ക്കാന്‍ വല്യ താമസമുണ്ടാവില്ല. തന്നെയുമല്ല, നാട്ടില്‍ പോകുന്നത് വരെ ഓടിക്കാമല്ലോ. ഇനിയും ഓട്ടോക്കാരോട് ഗുസ്തി പിടിക്കാന്‍ വയ്യ. ഓഫീസില്‍ തന്നെ ആരെങ്കിലും ആവശ്യക്കാ‍ര്‍ ഉണ്ടാവും. അല്ലെങ്കില്‍ പത്തോ ആയിരമോ കുറഞ്ഞാലും ബ്രോക്കര്‍മാര്‍ക്ക് കൊടുക്കാം. ടീവീയെസ്സിന്റെ ഡീലര്‍ക്ക് ഒരു പുതിയ മോട്ടോര്‍സൈക്കിളിന് കിട്ടുന്ന കമ്മീഷന്‍ രണ്ടായിരത്തില്‍ താഴെയാണ്. പിന്നല്ലേ ഈ ബ്രോക്കര്‍ !

അങ്ങനെ, എന്റൈസര്‍ വില്‍ക്കാന്‍ മാനസികമായി തയ്യാറെടുപ്പ് നടത്തിവരുമ്പോഴാണ്, പതിവില്ലാതെ ഒര്‍ ദിവസം, ഓഫീ‍സില്‍ വച്ച് ‘ഷേര്‍ ബഹാദൂ‍ര്‍‘ എന്റടുത്തേയ്ക്ക് നടന്ന് വരുന്നത്. സാധാരണ ‍അങ്ങോട്ട് അന്വേഷിച്ച് ചെല്ലാറാണ് പതിവ്. ബാങ്കിലൊക്കെ പോയിവരാറുള്ള സാറല്ലേ :) ആക്കൊല്ലമാണ്, അത് വരെ പ്ലേസ്മെന്റ് എജന്‍സി സ്റ്റാഫായിരുന്ന ഷേറിനെ, കമ്പനിയുടെ സ്ഥിരം സ്റ്റാഫാക്കുന്നത്. തുടര്‍ന്ന്, നേപ്പാളിയായ ഷേര്‍ ഒരു ദെല്‍ഹിക്കാരിപ്പെണ്ണിനെ കെട്ടി. അതോടെ ഷേറിന്റെ സ്റ്റാറ്റസ്സും ഉയര്‍ന്നു.

സാവധാനം എന്റെ അടുത്തേയ്ക്ക് നടന്ന് വന്ന്, ഷേര്‍ പതിവില്ലാത്ത ഒരു നേപ്പാളിച്ചിരി ചിരിച്ചിട്ട് ചോദിച്ചു :
“ആപ്കാ എന്റൈസര്‍ ബേച് രഹാ ഹേ നാ ?“

ഞാനൊന്ന് ഞെട്ടി.
എടാ പോക്രീ, നിനക്കിത്ര ധൈര്യമോ. “ നീയെങ്ങനെ അറിഞ്ഞു ?

“ഷേര്‍ : “അമേരിക്കക്ക് പോകുന്നവര്‍ വണ്ടികളൊന്നും കൂടെ കൊണ്ട്പോകാറില്ലല്ലോ.“

ഞാന്‍ : (ഒന്ന് ചമ്മി)
“നീ എന്തിനാ ഇതൊക്കെ തിരക്കുന്നത്. നിന്റെ കാലിബറും ഒരുമാതിരി പുതിയതല്ലേ“

ഷേര്‍ :
“അത് തല്ലിപ്പൊളി വണ്ടിയാണ്. അത് മേടിക്കേണ്ടായിരുന്നു. എന്റൈസര്‍ വില്‍ക്കുന്നെങ്കില്‍ അത് മേടിച്ചിട്ട് കാലിബര്‍ വില്‍ക്കാനാണ് പ്ലാ‍ന്‍“

ഞാന്‍ :
“ഇതിന് വിലക്കൂടുതലാകും. ഇപ്പഴും പുതിയ കാലിബറിന്റെ വില കിട്ടുന്ന വണ്ടിയാണ്. വാങ്ങിയപ്പോള്‍ അന്‍പത്തേഴായിരം കൊടുത്തതാണ്. തവണ അടഞ്ഞ് തീര്‍ന്നതേയുള്ളൂ

“ഷേര്‍ :
“അതെന്നാ പറച്ചിലാ സാറേ, അങ്ങനെ അത്യാഗ്രഹിക്കാതെ. ഒന്നരക്കൊല്ലം പഴക്കമായില്ലേ, ഞാനൊരു മുപ്പതിനായിരം തരാം“

ഞാന്‍ :
“തൂ ആദ്മീ ഹേ യാ പൈജാമാ ഹേ ? മുപ്പതിനായിരം രൂപായ്ക്ക് അതിന്റെ ചക്രം തരില്ല ഞാന്‍. ഭാഗ് യഹാം സേ....“

സ്ഥിരം ജോലി ആയപ്പോള്‍ നേപ്പാളീയുടെയൊക്കെ ഒരഹങ്കാരം എന്ന് കരുതി ഞാന്‍ ആ പാവത്തിനോട് ഷെമിച്ചു. നല്ല ഒരോഫറിന് എന്റൈസര്‍ വിറ്റിട്ട് അവനെയൊന്ന് ഞെട്ടിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു.

മൂന്ന് മാസം കഴിഞ്ഞ്, ഒരു തിങ്കളാഴ്ച, വിസ കിട്ടിക്കഴിഞ്ഞപ്പോളാണ്, ഇനിയും എന്റൈസര്‍ കെട്ടിപ്പിടിച്ച് ഇരിക്കാന്‍ സാധ്യമല്ല എന്ന് ഞാന്‍ തീര്‍ച്ചയാക്കുന്നത്. രാജ്യം വിടുന്നതിന് മുന്‍പ് എല്ലാവരെയുമൊന്ന് കാണാന്‍, തൊട്ടടുത്ത ഞായറാഴ്ച നാട്ടിലേയ്ക്ക് തിരിക്കണം. ഒരാഴ്ച കൂടിയുണ്ടല്ലോ. അതു വരെ എന്റൈസര്‍ ഓടിച്ച് നടക്കാം.

അങ്ങനെ, വിസ കിട്ടിയതിന്റെ പിറ്റേന്ന് ഞാന്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നു, വെള്ളിയാഴ്ചത്തേയ്ക്ക് റിലീവിംഗ് സാങ്ഷനാക്കിയെടുക്കുന്നു, ഞായറാഴ്ച കേരളാ എക്സ്പ്രസ്സില്‍ ടിക്കറ്റ് ശരിയാക്കുന്നു, ഏഴു വര്‍ഷത്തെ കെട്ടും ഭാണ്ടവുമെല്ലം മുറുക്കിക്കെട്ടുന്നു, പഴയതെല്ലാം പലര്‍ക്കായി കൊടുക്കുന്നു. ഒരു മാതിരിയെല്ലാം കൊടുത്തു തീര്‍ത്തു. വില്‍ക്കാന്‍ ഇനി അല്ലറ ചില്ലറ ലൊട്ടുലൊടുക്കുകളും എന്റൈസറും മാത്രം.

വളരെപ്പെട്ടെന്നുള്ള റിലീവിംഗ്, സാങ്ഷന്‍ ആയത് കൊണ്ട് തിങ്കള്‍ മുതല്‍ വെള്ളി വരെ നല്ല തിരക്ക്. വിസ കിട്ടുമെന്നുള്ള ഊഹത്തിന്‍മേല്‍, നേരത്തേ തന്നെ എന്റെ പകരക്കാരനെ, കമ്പനി കണ്ട് വച്ചിരുന്നു. രണ്ടര വര്‍ഷത്തെ മെസ്സ് മുഴുവന്‍ ഇനി മുതല്‍ പുതിയ ആളുടെ സ്വന്തം.

വെള്ളിയാ‍ഴ്ച വൈകിട്ട് ഫെയര്‍വെല്ലും കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് എന്റൈസര്‍ ഇനിയും വിറ്റിട്ടില്ല എന്ന ഒരു വെപ്രാളം തലയില്‍ അരിച്ചരിച്ച് കയറുന്നത്. ലാജ്പത് നഗറിലെ സെക്കന്റാന്റ് ടൂവീലര്‍ മാര്‍ക്കറ്റ് അടച്ചിട്ടുണ്ടാവില്ല. വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് താനും. ഒന്ന് ചോദിച്ച് നോക്കാം.

യാത്രയയപ്പിന്, ഒരു മറുപടി പ്രസംഗം അരമണിക്കൂര്‍ മുന്‍പ് നടത്തിയതിന്റെ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല. അതിന്റെ കൂടെ, വണ്ടി വില്‍ക്കുന്ന കാര്യം സമയത്ത് ഓര്‍ക്കാഞ്ഞതിന്റെ ആധി കൂടി ആയപ്പോള്‍ എന്റെ മുഖം തിലകന്റേതിനേക്കാള്‍ സീരിയസ്സായി. അത് പിന്നെ, പണ്ടേ അങ്ങിനെയാണ്, ഇപ്പഴും. എത്രയൊക്കെ കൂള്‍ ആയി പെരുമാറണമെന്ന് നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചാലും ടെന്‍ഷന്‍ വരുമ്പോഴൊക്കെ, എന്റെ മുഖം തിലകന് പടിക്കാന്‍ തുടങ്ങും. തിലകനെ വെല്ലുന്ന അഭിനയമായതു കൊണ്ട്, കാര്യമെന്താണ് എന്ന്, കണ്ട് നില്‍ക്കുന്ന, ഒരു മാതിരി ബുദ്ധിയുള്ളവര്‍ക്കൊക്കെ ഊഹിക്കാനും പറ്റും !

ലാജ്പത് നഗറിലെ ടൂവീലര്‍ മാര്‍ക്കറ്റില്‍, ആദ്യം കണ്ട കടയില്‍ ഒരു സര്‍ദാര്‍ജി ഇരിക്കുന്നു. ഒരു ‘സത്ശ്രീ അകാല്‍‘ വായില്‍ വന്നത് വിഴുങ്ങിയിട്ട്, മുഖവരയൊന്നുമില്ലാതെ കാര്യം പറഞ്ഞു.

വളരെ വിഷമിച്ച് കസേരയില്‍ നിന്ന് എണീറ്റ് ‘കെട്ടന്‍’ (തലേക്കെട്ടുള്ളവന്‍) വണ്ടി നോക്കി.

കെട്ടന്‍ : “ഹ്..മ്..., ഇരുപത്തിനാലായിരം തരാം. അതില്‍ കൂടുതല്‍ ഈ വണ്ടിക്ക് കിട്ടില്ല”

“തെണ്ടീ, ഒന്നരക്കൊല്ലം മുന്‍പ് അന്‍പത്തേഴായിരം കൊടുത്ത് വാങ്ങിയതാണെടാ. നീ‍യിവിടെ ഇരുന്ന് ഈച്ചയടിക്ക്“

പിന്നെ, കുറേ അകലെ ഉള്ള മറ്റൊരു കടയില്‍ ചെന്ന്, അവിടിരുന്ന ഗുജാറാത്തിയോട് വില ചോദിച്ചു.

ഗുജറാത്തി : “ഇരുപത്തിമൂന്നൊ ഇരുപത്തിനാലോ കിട്ടും. ഞങ്ങള്‍ക്കിത് വിറ്റിട്ട് വല്ലോം തടയേണ്ടേ”

എന്റെ ചങ്കിടിപ്പ് കൂടി. മുന്‍പത്തെ സര്‍ദാര്‍ എങ്ങാനും ഇനി ഈ ഗുജറാത്തിക്ക് ഫോണ്‍ ചെയ്ത് എന്നെ ഒറ്റിക്കൊടുത്തോ... ഇതെന്താ പിടിച്ച് പറിക്കാരോ..

അപ്പോള്‍ തോന്നിയ ഒരു ബുദ്ധി....ബൈക്ക് മ‍ാറ്റി പാര്‍ക്ക് ചെയ്തിട്ട് വേറൊരു കടയില്‍ ചെന്നു. കുറച്ച് ചെറുപ്പക്കാര്‍ കൂടി നിന്നത് അവഗണിച്ച്, അവിടെ കൌണ്ടറിലിരുന്ന ‘ഷിബു‘വിനോട് (പ്രായം ചെന്നയാള്‍) ചോദിച്ചു

:“ചേട്ടാ, ഒരു ഒന്ന് രണ്ട് കൊല്ലം പഴക്കമുള്ള യമഹാ എന്റൈസര്‍ വേണമായിരുന്നു. ഒരു പത്ത് മുപ്പതിനായിരത്തില്‍ കൂടുതല്‍ മൈല്‍ ഓടാത്തതായിരിക്കണം. വണ്ടിയില്‍ പോറല്‍ ഒന്നും ഏറ്റിരിക്കാന്‍ പാടില്ല. എന്ത് വിലയാകും ?“

ഷിബു : “അതിനെന്താ, അതൊക്കെ ഞങ്ങളുടെ കൈയില്‍ സ്റ്റോക്കുണ്ട്. ബ്ലാക്കോ ഗോള്‍ഡോ എത് കളറില്‍ വേണമെങ്കിലും തരാം. വില ഒരു മുപ്പത്-മുപ്പത്തി രണ്ട് ആയിരം ആകും“

ഞാന്‍ : “അത് ഒത്തിരി കൂടുതലല്ലെ ചേട്ടാ, ഇത് നിങ്ങള്‍ ഒത്തിരി ലാഭമെടുക്കുന്നുണ്ടല്ലോ. ഇത്രയുമൊക്കെ മാര്‍ജിന്‍ എടുക്കുന്നത് ശരിയല്ല കേട്ടൊ”

ഷിബു : “അതൊന്നുമില്ല സാ‍റേ, ഞങ്ങള്‍ അങ്ങേയറ്റം ഒരു ആയിരം രണ്ടായിരം രൂപാ കമ്മീഷന്‍ എടുക്കും. സാറിന് അധികം വില കൂട്ടാതെ തരാം. അതൊക്കെ പോട്ടെ, ഇന്ന് തന്നെ കച്ചോടം ഉറപ്പിക്കാനാണോ ?“

ഞാന്‍ : “അതെ. വാങ്ങാനല്ല, ഇതേ മാതിരിയൊരെണ്ണം എന്റെ കൈയിലുണ്ട്. മുപ്പത്തി രണ്ടായിരത്തില്‍ നിന്ന് രണ്ടായിരം കുറച്ചൊളൂ. ബാക്കി മുപ്പതിനായിരം എനിക്ക് തന്നിട്ട്, എന്റെ ബൈക്ക് നിങ്ങളെടുത്തോ. അല്‍പ്പം മാറിയാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഞാനതെടുത്ത് ഇപ്പം വരാം”

ഇത്രേം സമയം നല്ല ഉശിരായി മറുപടി പറഞ്ഞിരുന്ന ഷിബുവിന്റെ മുഖത്തെ നിറം മങ്ങി. ചുണ്ട് രണ്ടും കൂര്‍ത്ത് വന്നു.

കണ്ണില്‍ നോക്കാതെ ‘ഷിബു‘ എന്നോട് പറഞ്ഞു.“ശരി, കൊണ്ടു വാ, വണ്ടിയൊന്ന് നോക്കട്ടെ”

പാര്‍ക്ക് ചെയ്തിടത്ത് നിന്ന് വണ്ടിയുമെടുത്ത് ഞാന്‍ വന്നപ്പോള്‍, ആ കടയില്‍ നിന്ന് ‘ഷിബു’ അപ്രത്യക്ഷനായിരിക്കുന്നു ! പകരം, മുന്‍പ് നിന്ന ചെറുപ്പക്കാരിലൊരാള്‍ ആണ് ഇപ്പോള്‍ കടയുടമ.

ഇനി ഇവിടെ ചുറ്റിക്കളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോള്‍ വണ്ടിയെടുത്ത് ഞാന്‍ വീട്ടില്‍ ചെന്നു. എന്റെ മൊബൈലില്‍ വിളി തുടങ്ങി. പല പരിചയക്കാരെയും, ഓഫീസിലെ സുഹൃത്തുക്കളെയും ഒക്കെ. “ഒരു എന്റൈസര്‍ വില്‍ക്കാനുണ്ടേ, എന്റൈസര്‍ വേണോ, എന്റൈസര്‍.....”

ഇടിപിടീന്ന് ചോദിക്കുമ്പോള്‍ ആര്‍ക്കും വേണ്ട. അതിനു മുന്നേ എന്തായിരുന്നു എന്റ്സറിന്റെ പേരില്‍ എന്നെ പുകഴ്ത്തുന്ന പുകഴ്ത്തല്‍.

ഇനി ആകെയുള്ള വഴി, മുപ്പതിനായിരം പറഞ്ഞ ഷേര്‍ ബഹാദൂര്‍ സിങ്ജാലി തന്നെ. ഷേറെങ്കില്‍ ഷേര്‍.

“ഷേരൂ‍, ക്യാ ഹാല്‍ ചാല്‍ ഹേ ? നമ്മള്‍ അന്ന് പറഞ്ഞ കാര്യം ഓര്‍മ്മയുണ്ടല്ലോ അല്ലേ, ഒരു മുപ്പത്തിഒന്നിനാണെങ്കില്‍ നമുക്ക് നോക്കിക്കളയാം

“ഷേരു : “മുപ്പത്തിയൊന്നോ ? മുപ്പത് തന്നെ എത്ര മാസം മുന്‍പ് പറഞ്ഞ വിലയാ, അത് കഴിഞ്ഞ് വണ്ടി എത്ര ഓടി. ഒരു ഇരുപത്തഞ്ചിനാണേല്‍ നോക്കാം. പൈസ തിങ്കളാഴ്ച തരാം. ഓക്കേ”

ഏഴ് കൊല്ലവും, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി പലരുമായി നെഗോഷ്യേഷന്‍ നടത്തിയതിന്റെ പരിചയം വച്ച്, സ്വയം ഒരു മിടുക്കന്‍ പട്ടം നല്‍കി ബഹുമാനിച്ചിരുന്ന എനിക്ക്, എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷം!

“ഇല്ല ഷേരൂ, അത് ശരിയാവില്ല, എനിക്ക് ഞായറാഴ്ച നാട്ടില്‍ പോകേണ്ടതാണ്. ഏതായാലും, നോ പ്രോബ്ലം. താങ്ക്സ്”

അങ്ങനെ, പിറ്റേന്ന് ശനിയാഴ്ച, ലാജ്പത് നഗറില്‍ ചെന്ന് ഇതു വരെ കയറാ‍ത്ത ഒരു ബ്രോക്കറുടെ അടുത്ത് ചെന്ന്, വണ്ടിക്ക് വില പറഞ്ഞുറപ്പിച്ചു. ഇരുപത്തയ്യായിരം രൂപാ.

“ഇതിന്റെ ഫാഷനൊക്കെ പോയി സാറേ, സാറിനറിയാഞ്ഞിട്ടാണ്. ഈ ഫോര്‍ സ്ട്രോക്കിനൊന്നും ഒരു റീസെയില്‍ വാല്യൂവുമില്ല. പഴയ യമഹാ ആ‍റെക്സിനൊക്കെ ഇപ്പഴും ഡിമാന്റൊണ്ട്. ഇതതു പോലാണോ“

അയാള്‍ തന്ന വിസിറ്റിംഗ് കാര്‍ഡ് കൈയിലിരുപ്പുണ്ട്. പേരിന്റെ വാല്‍ ‘ദയാനി’. എന്ന് വച്ചാല്‍ ‘സിന്ധി‘. പാരമ്പര്യമായി യാതൊരു മനുഷ്യപ്പറ്റുമില്ലാത്ത ‘ഗുപ്താ, ബനിയാ’ എന്നൊക്കെയുള്ള, അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത കാറ്റഗറിയില്‍ പെടും.

അല്ലെങ്കില്‍ തന്നെ പുത്തന്‍ ബൈക്ക് വില്‍ക്കുന്ന ബ്രോക്കറേക്കാള്‍ രണ്ട് ഇരട്ടി മാര്‍ജിന്‍ ആണ് ഈ ബ്ബ്രോക്കര്‍മാരെല്ലാവരും പറയുന്നത്. പിന്നെ ഇവനായിട്ടെന്തിന് കുറയ്ക്കണം. റെഡി ക്യാഷ് തരാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാലും, സിന്ധിയാണ്, സിന്ധിയുടെ ജാത്യഗുണം എവിടെയെങ്കിലും കാണിക്കാതിരിക്കില്ല.

ഞാന്‍ : ‘എന്തെങ്കിലും ആകട്ടെ. കാശ് തന്നേക്കൂ. എനിക്ക് ധൃതിയുണ്ട്.‘

സിന്ധി : “അതിനെന്താ, ഈ ഡോക്യുമെന്റ്സ് ഒന്ന് സൈന്‍ ചെയ്തോളൂ. ഈ മാര്‍ക്കറ്റില്‍ തന്നെ ബാങ്കിന്റെ ബ്രാഞ്ചുണ്ട്. പയ്യന്‍ ക്യാഷ് എടുക്കാന്‍ പോയിരിക്കുകയാണ്“

പത്തു മിനുട്ടിനുള്ളില്‍ ക്യാഷുമായി പയ്യന്‍ വന്നു. സിന്ധി, കാശ് എണ്ണിയിട്ട് എന്റെ നേരെ നീട്ടി. എണ്ണി നോക്കിയപ്പോള്‍, ഇരുപത്തിനാലേ ഉള്ളൂ. ആയിരം കുറവ്.

ഞാന്‍ : “ഇതെന്താ, എണ്ണം തെറ്റിയോ ? ഇരുപത്തഞ്ച് എന്ന് പറഞ്ഞിട്ട് ഇത് ഇരുപത്തിനാലേ ഉള്ളല്ലോ”

സിന്ധി : “എണ്ണവും കണക്കുമൊന്നും തെറ്റിയിട്ടില്ല, ഇരുപത്തയ്യായിരത്തില്‍ നിന്ന് ആയിരം ഞങ്ങളുടെ കമ്മീഷനായി എടുത്തിട്ടുണ്ട്. ഈ വണ്ടി വേറാര്‍ക്കെങ്കിലും വില്‍ക്കുന്നതിനുള്ള കമ്മീഷന്‍“

ഇനി നെഗോഷ്യേറ്റ് ചെയ്യാന്‍ നിന്നാല്‍, തന്ന ഇരുപത്തിനാലില്‍ നിന്ന് എന്തെങ്കിലും കൂടി സിന്ധി തിരിച്ച് ചോദിച്ചാലോ എന്ന് പേടിച്ച്, കാശ് പോക്കറ്റിലിട്ട് ഹെല്‍മറ്റും എടുത്ത് ഞാന്‍ വേഗം സിന്ധിയുടെ കടയില്‍ നിന്ന് ഇറങ്ങിയോടി.ഓടിയ വഴിക്ക് കണ്‍കോണിലൂടെ കണ്ട കാഴ്ച എന്റെ ചങ്ക് തകര്‍ത്തുകളഞ്ഞു.

എന്റെ പ്രിയപ്പെട്ട എന്റൈസര്‍ ഇതിനോടകം തന്നെ കുളിച്ചൊരുങ്ങി നില്‍ക്കുന്ന കാഴ്ച ! എപ്പോഴും പെണ്ണു കാണാന്‍ കടന്ന് വരാവുന്ന ഒരു രണ്ടാം ഭര്‍ത്താവിനു വേണ്ടി......

വഴിയില്‍ ആദ്യം കണ്ട ഓട്ടോ നിര്‍ത്തിച്ച് കയറിയിരുന്നു.‘ആശ്രം ജാനാ ഹേ’“പച്ചാസ് റുപ്പയാ ലഗേഗാ”

“ കോയീ ബാത് നഹി, ചലോ”


posted by ദിവാ (ദിവാസ്വപ്നം) at Wednesday, July 12, 2006
=======================================


(ചില പ്രത്യേക കാരണങ്ങളാല്‍, ഈ പോസ്റ്റില്‍ വന്ന നാലു കമന്റുകള്‍ വെട്ടിയൊട്ടിച്ച് താഴെ കൊടുത്തിരിക്കുന്നു)


ബിരിയാണിക്കുട്ടി said...കഥ കലക്കി..ടൂ വീലര്‍ കഥകള്‍ എന്നുമെന്റെ ഒരു ഹരമാണേ..തിരുത്ത് അതിലേറെ കലക്കി..ഹ ഹ ഹ..തിരുത്ത്‌ കൊടുത്തത് കൊണ്ടാണ്- അത്‌ കൊണ്ട് മാത്രമാണ് -അഛന്‍ വണ്ടിയില്‍ കേറാത്തതിന്റെ കാരണം “മന്താണ്” എന്ന് കണ്ടത്‌.. :-) സത്യായിട്ടും പോസ്റ്റ് വായിച്ചപ്പോള്‍ ഞാനത് കണ്ടതേയില്ല. ഈ തിരുത്ത് ഒരു തരത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാക്കുകയല്ലേ എന്നൊരു വര്‍ണ്ണ്യാശങ്ക. പോസ്റ്റില്‍ തന്നെ തിരുത്തുന്നതാ ദിവാ, നല്ലത്‌.

കുറുമാന്‍ said...അടിപൊളി മാഷെ.....അപ്പോ ആശ്രമത്തില്‍ താമസവും, പുഷ്പവിഹാറില്‍ ജോലിയും ആയിരുന്നല്ലെ......എന്തെല്ലാം ഓര്‍മ്മകള്‍ ഞാന്‍ അയവിറക്കി......ബീഹാറിയുടെ തു, തൂ തുപ്പല്‍ കലക്കി

ഇടിവാള്‍ iTivAL said...കഥ വായിച്ചു നാനായി ചിരിച്ചു, ഒന്നു ക്ലിയറായി വരുമ്പോഴേക്കും തിരുത്ത്‌ !! എന്റീശൊയേ !! തിരുത്തും ഗംഭീരം ! അറിയാതെ പറ്റിപ്പോയതാണോ ? അതോ ഡെലിബറേറ്റ്‌ മിസ്റ്റേക്ക്‌ ആണോ ?ഇതോര്‍ത്തപ്പോള്‍, കുറച്ചു മാസം മുന്‍പ്‌, എന്റെ ഷെവര്‍ലേ ലൂമിന, വില്‍ക്കാന്‍ നടന്ന പൊല്ലാപ്പിനെ കുറിച്ചോര്‍ത്തു ! നോ റീ സെയില്‍ വാല്യൂ! എല്ലാവര്‍ക്കും പറയാന്‍ ഒന്നു മാത്രം !

ദില്‍ബാസുരന്‍ said...ദിവാ ചേട്ടോ..കലക്കി കേട്ടോ... ഇങ്ങനെ വിഷമിക്കേണ്ട കാര്യമുണ്ടോ? ഗോതമ്പ് നിറമുള്ള പഞ്ചാബി പെണ്‍ കൊടികളില്‍ നിന്ന് ആ ബൈക്ക് വാങ്ങിത്തന്ന കടക്കണ്ണേറുകള്‍ക്ക് റുപ്പീസിലോ ഡോളറിലോ വില പറയാന്‍ കഴിയുമോ?


===================

Adithyan said...
അതേ, ഈ കിടിലങ്ങള്‍ ഒക്കെ ഈ എന്റൈസര്‍ തന്നെ തിരഞ്ഞെടുക്കാന്‍ എന്തേലും കാരണം? അതും ഗോള്‍ഡന്‍ എന്റൈസര്‍....... ബാംഗളൂരും ഒരു ഗോള്‍ഡന്‍ യമഹ എന്റൈസര്‍ അതിന്റെ പ്രൌഡ് ഓണറെയും വെച്ച് ഓടിയിരുന്നു... ഈയടുത്ത കാലം വരെ :)


Wednesday, July 12, 2006 1:17:55 AM


evuraan said...
എന്നിട്ട് വിറ്റോ ആദിത്യാ? എങ്കില്‍ ഇപ്പോഴതിനെ ആണ്‍‌പിള്ളേരോടിക്കുന്നുണ്ടാവണം അല്ലേ ആദിത്യാ?
Wednesday, July 12, 2006 1:20:49 AM


evuraan said...
ശെ. സ്മൈലി മറന്നു.. ദാ :^)

Wednesday, July 12, 2006 1:23:47 AM


Adithyan said...
എനിക്ക് ഈയിടെ നല്ല പോളിങ്ങാ... കമന്റൊന്നിന് ഒരു ഗോള്‍ വെച്ചു കിട്ടുന്നുണ്ട്. എന്റെയൊരു ഭാഗ്യം :(
Wednesday, July 12, 2006 1:26:40 AM


ദിവാസ്വപ്നം said...
This post has been removed by the author.
Wednesday, July 12, 2006 1:31:38 AM


ദിവാസ്വപ്നം said...
This post has been removed by the author.
Wednesday, July 12, 2006 1:33:14 AM


വിശാല മനസ്കൻ said...
...ഏഴ് കൊല്ലവും, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി പലരുമായി നെഗോഷ്യേഷന്‍ നടത്തിയതിന്റെ പരിചയം വച്ച്, സ്വയം ഒരു മിടുക്കന്‍ പട്ടം നല്‍കി ബഹുമാനിച്ചിരുന്ന എനിക്ക്, എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷം...അടുത്തുണ്ടെങ്കില്‍, സെയിം പിച്ചുപിച്ചാന്‍ തോന്നിപ്പോകുന്നു കൂട്ടുകാരാ..കമന്റാന്‍ ലേയ്റ്റായതാണേ. ക്ഷമി. പോസ്റ്റ് നന്നായിട്ടുണ്ട്.
Wednesday, July 12, 2006 1:46:29 AM


ദിവാസ്വപ്നം said...
വിശാലമനസ്സേ,കടിച്ച് പിടിച്ച് അരിച്ച് ഗുണിച്ച് ഉണ്ടാക്കുന്നതാണ് ഒരൊറ്റ നിമിഷത്തെ ബുദ്ധിമോശം കൊണ്ട് ഒറ്റയടിക്ക് കാക്ക കൊണ്ട്പോകുന്നത്.കമന്റാന്‍ താമസിച്ചിട്ടില്ല. ഈ പോസ്റ്റ്, ചൊവ്വാഴ്ച വെളുപ്പിനെയാണ് പൂര്‍ത്തിയാക്കി പോസ്റ്റ് ചെയ്തത്. പക്ഷേ, എഴുത്ത് തുടങ്ങിയ തിയതി ഞായറാഴ്ച ആയത് കൊണ്ട് തനിഓര്‍ഗിന്റെ കുറേ താഴെഭാഗത്തായിട്ടാണ് പൊങ്ങിയത്. ഇപ്പം ശരിയായി.
Wednesday, July 12, 2006 2:06:34 AM


ദിവാസ്വപ്നം said...
- ബിരിയാണിക്കുട്ടീ,തിരുത്ത് ശരിയാക്കിയിട്ടുണ്ട്. മൊത്തം ഒന്നു കൂടി എഡിറ്റ് ചെയ്തു. എന്റെയപ്പന് മന്തുണ്ടെന്ന് ആരും തെറ്റിദ്ധരിക്കാതിരിക്കാനുള്ള ആവേശത്തില്‍ ചെയ്തുപോയതാണ്. അദ്ദേഹവും എന്റെ ബ്ലോഗ്‍ വായിക്കും.- കുറുമാനേ, അതേ, ആശ്രമത്തില്‍ സി ബ്ലോക്കില്‍ ആയിരുന്നു. അതിന് മുമ്പ് ശ്രീനിവാസ്പുരി.- ഇടിവാളേ,അറിയാതെ പറ്റിയ തെറ്റായിരുന്നു. എഴുതിയെഴുതി കൈ കഴച്ചൊടിയുമ്പോള്‍ പറ്റിയതാണ്, ‘കാരണമെന്ത്‘ എന്നതിന് പകരം, ‘കാരണം മന്ത്‘ എന്ന്.- ദില്‍ബാസുരാ,ഇല്ല, ആ ബൈക്ക് വാങ്ങിത്തന്ന ഏറുകള്‍ക്ക് വില പറയാന്‍ പറ്റില്ല. എന്നാലും അത് എന്റെ ആദ്യപ്രണയമല്ലായിരുന്നോ.- ആദിയേ,അതാണ് എന്റൈസര്‍. എന്റൈസിംഗ് ആയിട്ടുള്ളവര്‍ മാത്രമേ അത് തെരഞ്ഞെടുക്കൂ :) തന്റെ എന്റൈസറിന്റെ ഫോട്ടോ വല്ലതും ഇരിപ്പുണ്ടോ
Wednesday, July 12, 2006 3:14:23 AM


മഴനൂലുകള്‍... said...
"അങ്ങനെ എന്റെ എന്റൈസറില്‍ ചുറ്റിയടിച്ച് ഞാന്‍ ചെത്തിയിരുന്ന കാലം. ആരുടെ മുന്നില്‍ ചെത്തി എന്ന് ചോദിക്കരുത്. ഓടിച്ച് പോകുന്ന വഴിയിലുള്ളവരെല്ലാം എന്റെ ആരാധകര്‍ ആണ് എന്നായിരുന്നു എന്റെ ധാരണ"ഹ... ഹാ... രസകരം ദിവാസ്വപ്നമേ...
Wednesday, July 12, 2006 3:37:51 AM


ദിവാസ്വപ്നം said...
മഴനൂലുകളേ,നന്ദി. ഇത്തരം മതിഭ്രംശങ്ങള്‍ ഇപ്പോഴും ഉണ്ടാകാറുണ്ട്. എന്നാലെങ്കിലും ഞാന്‍ പടിക്കുമോ... എബടെ...
Wednesday, July 12, 2006 3:50:08 AM


അരവിന്ദ് :: aravind said...
ഹ ഹ ഹ ഹഒത്തിരി ഇഷ്ടപ്പെട്ടു ദിവാസ്വപ്നമേ :-))ഇന്നലെത്തന്നെ ആ തിരുത്ത് വായിച്ച് തന്നെ ഒത്തിരി ചിരിച്ചു..ഒത്തിരി ഓര്‍മകള്‍ തന്ന പോസ്റ്റ്...സെക്കണ്ട് ഹാന്‍ഡ് കൈനറ്റിക് ബാംഗ്ലൂരില്‍ വാങ്ങിപ്പൊല്ലാപ്പിലായതും, പിന്നെ പുതിയ വണ്ടി എടുത്ത് , ഗുര്‍‌ഗാവോണിലായിരുന്നപ്പോള്‍ വിറ്റതും..എല്ലാം ട്രാജഡികള്‍...ഓര്‍ക്കുമ്പോള്‍ തന്നെ സങ്കടം വരുന്നു :-))ഏതായാലും എന്റൈസര്‍ കഥ കലക്കി! :-)
Wednesday, July 12, 2006 5:40:12 AM


saptavarnangal said...
ദിവാസ്വപ്നമേ,ആദ്യമേ തന്നെ പോസ്റ്റ് വായിച്ചിരുന്നു. അപ്പോള്‍ ‘മന്ത്‘ പോസ്റ്റില്‍ നോട്ട് ചെയ്തില്ലായിരുന്നു.. അന്നേരമാണ് ദിവാസ്വപ്നത്തിന്റെ തിരുത്തു വന്നതു.. അതു കണ്ടപ്പോള്‍ .. ഈ ഫുള്‍ എഴുത്തിനേക്കാളും എന്നെ ചിരിപ്പിച്ചതു ആ അക്ഷരതെറ്റായിരുന്നു..! :)
Wednesday, July 12, 2006 6:09:18 AM


സൂര്യോദയം said...
കൊള്ളാം... നന്നായിരിക്കുന്നു... :-)
Wednesday, July 12, 2006 7:01:46 AM


ദിവാസ്വപ്നം said...
-അരവിന്ദ്,അരവിന്ദ് ഈ പോസ്റ്റ് വായിച്ചിട്ട്, നാല് ഹ ഹ ഹ ഹ ഇട്ടെങ്കില്‍ ഞാനെത്ര ധന്യന്‍.എന്നാല്‍ ഇന്നസെന്റായി മാറി ഞാനൊരു സത്യം പറയാം. ‘ദേ, ഞാനാ തിരുത്ത് അറിഞ്ഞോണ്ടിട്ടതാ കേട്ടോ, എല്ലാരേം ഞാന്‍ പറ്റിച്ചേ, പറ്റിച്ചേ, ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ’പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ അപ്പന്‍ വാങ്ങിത്തന്ന ഒരു സമുറായി വാങ്ങി നാല് കൊല്ലം കഴിഞ്ഞപ്പോള്‍ വെറും ആയിരം രൂപാ കുറവില്‍ വിറ്റ ഒരു ലാഭക്കഥ അപ്പന്റെ ചരിത്രത്തിലുണ്ട്. ആ ഒരു ധാരണയിലാണ് എന്നാല്‍ പിന്നെ എന്റൈസര്‍ ലാഭത്തില്‍ വില്‍ക്കാം എന്ന് ഞാന്‍ അത്യാഗ്രഹിച്ചു പോയത്. പെങ്ങള്‍ക്കായി അപ്പന്‍ വാങ്ങിക്കൊടുത്ത കൈനറ്റിക് ഹോണ്ടായും വല്യ നഷ്ടമില്ലാതെയാണ് അപ്പന്‍ വിറ്റത്.എന്റൈസര്‍ വിറ്റു കഴിഞ്ഞപ്പോഴാണ് അപ്പന്‍ തന്നെയാണ് മിടുക്കന്‍ എന്ന് ഞാന്‍ സമ്മതിച്ചു കൊടുത്തത്.പക്ഷേ, എന്നാലും വണ്ടിക്കച്ചോടം എന്നും ട്രാജഡികള്‍ ആണ്. ഈയടുത്ത് വിറ്റ കൊറോളാ വരെ.സങ്കടം വരുന്നൂന്ന് എഴുതിയതിന്റെ തൊട്ട് പിന്നാലെ ‘:-))‘ ആണല്ലൊ കാണുന്നത്. അപ്പം സങ്കടത്തിന്റെ ചിഹ്നം മാറിയോ, ഞാനറിഞ്ഞില്ലല്ലോ.-സപ്തവര്‍ണ്ണം,അതു ഞാന്‍ ചുമ്മാ എല്ലാരും ശ്രദ്ധിച്ച് വായിക്കുന്നുണ്ടോന്ന് നോക്കാന്‍ ഒരു ട്രിക്ക് ഇറക്കിയതല്ലേ. ട്രിക്ക് എനിക്ക് തന്നെ പാരയായീന്ന് പറഞ്ഞാ മതിയല്ലോ.-സൂര്യോദയം,നന്ദി.
Wednesday, July 12, 2006 8:57:54 AM


ദിവാസ്വപ്നം said...
This post has been removed by the author.
Wednesday, July 12, 2006 1:26:00 PM


ദിവാസ്വപ്നം said...
Evuraan,Thanks very much. I sincerely appreciate your support.regards,ദിവാസ്വപ്നം
Wednesday, July 12, 2006 2:04:29 PM


സുനില്‍ കൃഷ്ണന്‍ said...
കൊള്ളായ്കയില്ല ..ഉം ..ഉം ... പോന്നോട്ടെ... പോന്നോട്ടെ...
Thursday, July 13, 2006 5:47:34 AM


ദിവാസ്വപ്നം said...
സുനില്‍ കൃഷ്ണന്‍,കൊള്ളായ്കയില്ലാ എന്നേ ഉള്ളൂ എന്നറിയാം :)പക്ഷേ, എന്തോ; എന്റെ ആദ്യത്തെ പോസ്റ്റിനേക്കാള്‍ എനിക്ക് പ്രിയം ഈ പോസ്റ്റാണ്. നടന്നത്, മായമൊന്നും ചേര്‍ക്കാതെ അതേപടി എഴുതിയതു കൊണ്ടായിരിക്കാം.നന്ദി, കമന്റിയതിന്.
Thursday, July 13, 2006 10:49:05 PM

Monday, August 14, 2006

പക്കത്തുവീട്ടുക്കാരന്‍ സായിപ്പ്

ജോലിയന്വേഷിച്ച് കണ്ടുപിടിക്കുന്ന കാര്യത്തില്‍, ഡെല്‍ഹിയില്‍ ഒരു പടക്കുതിരയായിരുന്ന ഞാന്‍ ചിക്കാഗോയിലെത്തിയപ്പോള്‍, കുതിരയില്ലാതെ വെറും പടക്കമായി ചുരുങ്ങി. ചിക്കാഗോയില്‍, പല ജോലികള്‍ മാറി മാറി പരീക്ഷിച്ചിട്ടും എങ്ങും ഉറയ്ക്കുന്നില്ല. ഡെല്‍ഹിയില്‍ കാട്ടിയ വേലകളൊന്നും ചിക്കാഗോയിലെ സായിപ്പന്മാരുടെ അടുത്ത് ഏല്‍ക്കുന്നില്ല.

ശ്രീമതിയുടെ ജോലി സ്ഥലത്തിന് തൊട്ടടുത്തുള്ള അപ്പാര്‍ട്ട്മെന്റ് കോമ്പ്ലക്സില്‍ ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ് ഉള്ള ഒരു വാടകക്കാരനായി കഴിഞ്ഞിരുന്ന കാലം.
എല്ലാ മാസവും വാടകയ്ക്ക് മാത്രമായി എണ്ണൂ‍റൊളം ഡോളറിന്റെ ചെക്ക്, ശ്രീമതി എഴുതി പോസ്റ്റ്‍ ചെയ്യുമ്പോള്‍, ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശല്ലെങ്കിലും, എനിക്ക് ഫീല്‍ ചെയ്തിരുന്നു കേട്ടോ...

പുതിയ ജോലിയ്ക്ക് കയറി മിക്കവാറും രണ്ടാമത്തെ ആഴ്ചയില്‍, ‘ഈ ജോലി കൊണ്ടൊന്നും നമ്മക്കൊരു ഒരു ഫ്യൂച്ചറില്ലെടീ’ എന്ന് ശ്രീമതിയെ പറഞ്ഞ് മനസ്സിലാക്കിയിട്ട്, ഞാന്‍ തിരിച്ച് വീട്ടിലോട്ട് പോരും. ആ ആഴ്ച മുഴുവന്‍ വേറെ ജോലി കണ്ടു പിടിയ്ക്കുന്നതിലേയ്ക്കായി മാറ്റി വയ്ക്കും. അടുത്തയാഴ്ച വീണ്ടും പുതിയ ജോലി, അതിന്റെ അടുത്തയാഴ്ച പിന്നെയും ആ ‘ഫ്യൂച്ചറില്ലാത്ത‘ ജോലി ഉപേക്ഷിച്ച് വീട്ടിലെത്തും.

എന്റെ മദ്രാസി-ഇംഗ്ലീഷ് ആക്സന്റാണ് എനിക്ക് ജോലി കിട്ടാന്‍ തടസ്സം എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, എന്ത് ചെയ്യാന്‍ ? ഒരൊറ്റ മാസം കൊണ്ടോ വര്‍ഷം കൊണ്ടോ ആക്സന്റ് മാറുമോ... ആദ്യത്തെ നാലഞ്ച് ജോലികളില്‍ നിന്നൊക്കെ ഓരോ ആഴ്ചകള്‍ക്കകം നിര്‍ദ്ദാക്ഷിണ്യം സായിപ്പ് എന്നെ പറഞ്ഞു വിട്ടു.

ആദ്യം കിട്ടിയതൊന്നും ഓഫീസ് ജോലികളല്ല... ഏറ്റവും ആദ്യത്തേത് ഒരു ഊപ്പിരിക്കാ ഗ്യാസ് (പെട്രോള്‍) സ്റ്റേഷനില്‍. ആകെ നാല് പമ്പുകളും പിന്നെ കടയേക്കാള്‍ വലിയ ഒരു കക്കൂസും ഉള്ള ഒരു ഗ്യാസ് സ്റ്റേഷന്‍. രണ്ടാം ദിവസം, ‘ആ വാഷ് റൂം ക്ലീനാക്കാറായല്ലോടോ‘ എന്ന്, മുതലാളി ഉറക്കെചിന്തിക്കുന്നത്‍ കേട്ടപ്പോള്‍, ഒരക്ഷരം മിണ്ടാതെ, താക്കോലുമെടുത്ത് ഞാന്‍ മുതലാളി കാണാതെ വീട്ടിലേയ്ക്ക് വലിച്ചു വിട്ടു. ഡെല്‍ഹിയിലെ ചെറുകിട മുതലാളിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘സാലാ ഭാഗ് ഗയാ’.

ഗ്യാസ് സ്റ്റേഷന്‍ മുതലാളി മലയാളിയായിരുന്നതു കൊണ്ട്, വല്ലപ്പോഴും കല്യാണപ്പാര്‍ട്ടികള്‍ക്കോ മറ്റോ അദ്ദേഹത്തെ കാണാറുണ്ട്. പക്ഷേ കൂട്ടിയിടിച്ചാലും, 'ഐ കോണ്ടാക്ട്' ഉണ്ട്കാതിരിക്കാന്‍, ഞാന്‍ ശ്രദ്ധിക്കാറുമുണ്ട്.

അങ്ങനെ നാലഞ്ച് ജോലി മാറേണ്ടി വന്നെങ്കിലും ഒടുവില്‍ ഒരു ജാപ്പനീസ് കമ്പനിയില്‍‍ കിട്ടിയ ജോലിയില്‍, ഞാന്‍ നങ്കൂരമിട്ട പോലെ ഉറച്ചു. ഉറച്ചതിന്റെ ധൈര്യത്തില്‍‍ ഉണ്ടായ ആവേശത്തില്‍ നിന്ന് ആണ് ‘സ്വന്തമായി ഒരു വീട് മേടിക്കണം, വാടകയായി കൊടുക്കുന്ന ഡോളര്‍ സ്വന്തം പോക്കറ്റില്‍ കൊണ്ടുവരണം’ എന്ന് ഒരു ആഗ്രഹം ‘ഠപ്പേ‘ന്ന് പൊട്ടിക്കിളര്‍ത്തത്. അല്ലെങ്കിലും, നമുക്ക് ദിവാസ്വപ്നങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ !

വെറും ഒന്നര മാസത്തിനുള്ളില്‍, പഴയ വാടക വീട് വിട്ട്, അഞ്ചിലൊന്ന് മാത്രം സ്വന്തമായ പുതിയ വീട്ടിലേയ്ക്ക് ഞാനും ശ്രീമതിയും താമസം മാറ്റി. ലാഭത്തിന് കിട്ടിയ വീട്... തൊട്ടടുത്ത് പള്ളിയും പള്ളിക്കൂടവും കൂടാതെ പോലീസ്, റെയില്‍വേ തുടങ്ങിയ സ്റ്റേഷനുകളും...

അങ്ങനെയങ്ങനെ, പുതിയ വീടിനെയും ചുറ്റുപാടിനെയും സര്‍വോപരി എന്റെ നെഗോഷ്യേഷന്‍ കേപ്പബിലിറ്റിയെയും പറ്റി എനിക്ക് അഭിമാനവും അഹങ്കാരവും കൂടിക്കൂടി വന്നിട്ട്, ‘ഗോവാലഷ്ണന്‍ സാറിന്റെ‘ സിനിമയിലെ കാട്ടുമൂപ്പന്മാരുടെ മാതിരി, സദാസമയവും കല്പനകള്‍ മാത്രം പുറപ്പെടുവിക്കുന്ന വീട്ടുമൂപ്പനായി ഞാന്‍ മാറിത്തുടങ്ങി. പുതിയ വീട്ടില്‍ എന്തിനും ഏതിനും ശ്രീമതിയോട് ഞാന്‍ കല്പനകള്‍ പുറപ്പെടുവിച്ചു.

എന്റെ കല്പനകളുടെ ഒച്ച വീടിന് പുറത്തേയ്ക്ക് പോകാതിരിക്കാ‍ന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒന്നാ‍മതേ, ഞാന്‍ അവളെ മെക്കിട്ട് കയറുന്നത് പുറത്ത് ആരെങ്കിലും കേള്‍ക്കുന്നതായി തോന്നിയാല്‍ അവള്‍ പ്രതികരിക്കാന്‍ മടിക്കിച്ചേക്കില്ല. രണ്ടാമതേ, സ്ഥലം ഡെല്‍ഹിയല്ലല്ലോ. ഒച്ചയും ബഹളവും കേട്ട് വല്ല പോലീസുകാരും കേറി വന്നാല്‍ ശ്രീമതിയ്ക്ക് പരാതിയില്ലെങ്കില്‍ തന്നെ പോലീസുകാര്‍ക്ക് കേസ് എടുക്കാന്‍ വകുപ്പുണ്ട്.

പുതിയ വീട്ടിലേയ്ക്ക് മാറിയിട്ട് ഒരാഴ്ച ആകുന്നു. അന്നാണ്, ‘പുതിയ വീട്ടിലെത്തി ഒരാഴ്ച ആയിട്ടും അയല്‍പക്കംകാരെ ആരെയും പരിചയപ്പെട്ടില്ലല്ലോ‘ എന്ന് ഓര്‍മ്മ വരുന്നത്. വല്ല കഷ്ടകാലത്തിനും, എന്റെ ഭരണം സഹിക്കാന്‍ പറ്റാതെ ശ്രീമതി എന്നെ കുനിച്ച് നിര്‍ത്തി, രണ്ട് താങ്ങ് താങ്ങിയാലും ഓടി വന്ന് പിടിച്ച് മാറ്റാനെങ്കിലും അയല്പക്കംകാര്‍ ഉപകാരപ്പെടും. തന്നെയുമല്ല, അയല്പക്കംകാര്‍ വഴി എന്നെങ്കിലും വല്ല കിടിലന്‍ ജോലിയും ഒത്തു വന്നാലോ...!

എന്നാലിനി പരിചയപ്പെടലൊക്കെ ഇന്ന് തന്നെ ആയിക്കളയാം എന്ന് വിചാരിച്ച് ഞാന്‍ പുറത്തെയ്ക്കിറങ്ങി. നേരെ വലതു വശത്തുള്ള വീട്ടിനു മുന്നിലെ പൂന്തോട്ടത്തില്‍ വെളുത്ത് തടിച്ച്, ഉയരം കുറഞ്ഞ ഒരു സായിപ്പ് നില്‍ക്കുന്നു. എനിക്ക് സന്തോഷമായി. പണ്ടു മുതലേ, എന്നെക്കാള്‍ ഉയരം കുറഞ്ഞ മനുഷ്യരെ കാണുന്നത് എന്നെ ആവേശഭരിതനാക്കാറുണ്ട്. തന്നെയല്ല, അഞ്ചടി ഏഴിഞ്ചില്‍ താഴെയുള്ള അമേരിക്കക്കാരെ കണ്ടുകിട്ടാന്‍ പ്രയാസമാണല്ലോ.

ഈ പാവം ‘ബ്രൌണ്‍ സ്കിന്നിനെ‘ പരിചയപ്പെടാന്‍ സായിപ്പിന് ഇഷ്ടക്കേടുണ്ടാകുമോ എന്ന് ഒരു ചമ്മല് പോലെ തോന്നിയെങ്കിലും, ഉള്ള ബ്രൌണ്‍ സ്കിന്‍, തിക്ക് സ്കിന്‍ ആയതുകൊണ്ട് സായിപ്പിനെ നോക്കി ഞാനൊരു പുഞ്ചിരി പൊഴിച്ചു. ചിരി കഴിഞ്ഞ്, ഞാന്‍ ചുണ്ട് ക്ലോസ് ചെയ്യുന്നതിന് മുന്നേ, നടത്ത മത്സരത്തില്‍ പങ്കെടുക്കുന്ന അത്.ലറ്റിനെപോലെ രണ്ട് മൂന്ന് കുതിപ്പിന്, സായിപ്പ് എന്റെ തൊട്ടു മുന്നില്‍ ! അടുത്തുവന്നപ്പോള്‍ സായിപ്പിന്റെ മുഖത്ത് ഒരു കൊജ്ഞാണ്ടന്‍ ലുക്ക് ഞാന്‍ ശ്രദ്ധിച്ചു. കണ്ടാല്‍ ആര്‍ക്കും ഓമനിക്കാനല്ല, ഓക്കാനിക്കാന്‍ തോന്നിപ്പിക്കുന്നൊരു കാപ്പിപ്പൊടിക്കളര്‍ പട്ടിക്കുഞ്ഞും സായിപ്പിന്റെ കൈയിലിരിപ്പുണ്ട്. ഇനി ആ പട്ടിക്കുഞ്ഞിന്റെ നിറമായതുകൊണ്ടാണോ ആവോ സായിപ്പിന് എന്നോട് അകല്‍ച്ചയില്ലാത്തത് ?

പരസ്പരം പേരുകളൊക്കെ അറിഞ്ഞുകഴിഞ്ഞ്, ഞങ്ങളുടെ പുതിയ വീടിനെ പറ്റി ഞാന്‍ പറഞ്ഞുകൊടുത്തത് മുഴുവന്‍ സായിപ്പ് ശ്രദ്ധിച്ച് കേട്ടു. എനിക്ക് ശരിക്ക് അറിയാത്ത ഭാഗത്ത് വരുമ്പോള്‍ വീടിന്റെ വിവരണം സായിപ്പ് ഏറ്റെടുക്കുന്നു... സായിപ്പ് ലോക്കല്‍ ടീമായതുകൊണ്ട് സായിപ്പിന്റെ വിവരണം അംഗീകരിച്ച് ഞാന്‍ കേള്‍വിക്കാരന്‍ ആയി മാറുന്നു.

വിവരിച്ച് വിവരിച്ച് അല്പനേരത്തിനകം, ഡ്രൈവ് വേയില്‍ നിന്ന് സായിപ്പ് വീടിന്റെ കിച്ചണില്‍ എത്തി. താമസിയാതെ ലീവിംഗ് റൂമിലും. കില്ലപ്പട്ടിയും കൈയിലുണ്ട്. അകത്തേയ്ക്ക് പോകുന്നതിനിടെയും വിവരണം തുടരുന്നുണ്ട്.

‘ങേ... ഇയാളോട് അകത്ത് വരാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ‘ എന്ന് ഞാന്‍ ചിന്തിച്ച് വന്നപ്പോഴേയ്ക്കും, സായിപ്പ്, ലീവിംഗ് റൂമിലിരുന്ന് ടീവി കണ്ടുകൊണ്ടിരുന്ന എന്റെ ശ്രീമതിയോട്, ‘ഹായ്‘ പറഞ്ഞു കഴിഞ്ഞു. ഞൊടിയിടയ്ക്കുള്ളില്‍, കില്ലപ്പട്ടിയുടെ പേരും ഡോഗീ-ബാലലീലകളും എന്റെ ശ്രീമതിക്ക് സായിപ്പ് വിവരിച്ചുകൊടുക്കുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്... പട്ടിയുടെ പോര്‍ട്ട്.ഫോളിയൊ വിവരിച്ചു കഴിഞ്ഞ്, സായിപ്പിന്റെ കൌതുകം ഞങ്ങളുടെ പുതിയ ടീവിയെചുറ്റിപ്പറ്റി ആയപ്പോള്‍ എന്റെ ചങ്കിടിപ്പ് കൂടി.

സ്ഥിരമായി എം.ടീ.വീ. കാണുന്ന പിള്ളേരെപ്പോലെ, അഞ്ച് സെക്കന്റില്‍ കൂടുതല്‍ ഒരേ വിഷയത്തില്‍ ശ്രദ്ധ നില്‍ക്കാത്ത ഈ സായിപ്പ്, ഇത് തുടര്‍ന്നാല്‍ സംഗതി വശപ്പെശകാകുമോ എന്നൊരു ആശങ്ക, ഒരു വെറും സാധാരണ മലയാളി വീട്ടുമൂപ്പനായ എനിക്ക് ഉളവായതിനാല്‍, എത്രയും വേഗം സായിപ്പിനെയും കില്ലപ്പട്ടിയെയും അവിടെ നിന്ന് ഓടിക്കണമെന്ന് വിചാരിച്ച് ഞാന്‍ പെട്ടെന്നൊരു മൌനവൃതം തുടങ്ങി. കുറച്ച് നേരത്തെ എന്റെ മൌനവൃതത്തിന്റെയും മൌനനൊമ്പരത്തിന്റെയും ഫലമായി സായിപ്പ് മനസ്സില്ലാമനസ്സോടെ പട്ടിയെയും കൊണ്ട് വിട വാങ്ങി.

അയല്പക്കംകാരെ പരിചയപ്പെടാനുള്ള എന്റെ കൊതിയും മതിയും തീര്‍ത്ത് തന്ന് സായിപ്പും കില്ലപ്പട്ടിയും ഇറങ്ങി പോയതിന്റെ തൊട്ടു പിന്നാലെ, ഇതൊക്കെ കണ്ട് വണ്ടറടിച്ച് നില്‍ക്കുന്ന ശ്രീമതിയുടെ നേരെ എന്റെ കോപം ഉണര്‍ന്നു.

“ആ പൊട്ടന്‍ പറയുന്നത് കേട്ട് വായും പൊളിച്ച് നിന്നോ... എങ്ങനെയുള്ളവനാന്ന് ആര്‍ക്കറിയാം... രാത്രി വന്ന് വല്ലതും മോഷ്ടിക്കാനാണ് പ്ലാനെങ്കിലോ... അതോ ഇനി വേറെ വല്ലതുമാണോ ഇവന്റെയൊക്കെ ഉദ്ദേശം... ഇവന്മാരെയൊക്കെ വിശ്വസിക്കാന്‍ പറ്റുവോ... എന്തോന്ന് കേട്ടാലും മിഴുക്കസ്യാന്ന് നിന്നോളും... എടീ‍, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടാ... അറിയാമോ”
സകല ശക്തിയുമെടുത്ത് എന്നിലെ വീട്ടുമൂപ്പന്‍ പാവം ശ്രീമതിയോടെ മുഖത്ത് നോക്കി അലറി.

“അതിന് ഞാന്‍ എന്നതാ ചെയ്തത് മനുഷേനേ... നിങ്ങളല്ലേ സായിപ്പിനെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്... സായിപ്പ് പറഞ്ഞത് മിണ്ടാതെ നിന്ന് ഞാന്‍ കേട്ടതല്ലേ ഒള്ളൂ...“ എന്ന്, കൈ രണ്ടും നിലത്തേയ്ക്ക് നീട്ടിച്ചൂണ്ടി, വീട്ടുമൂപ്പത്തി തിരിച്ച് ചീറുന്നത് വരെ ഞാന്‍ അലറി.

‘ഇവിടെ പെണ്ണുങ്ങളുമായിട്ടെങ്ങനെ താമസിക്കും കര്‍ത്താവേ‘ എന്ന് ആധി കയറി അന്ന് മുഴുവന്‍, ഞാന്‍ മൂപ്പത്തിയോട് മിണ്ടാതെ നടന്നു. ഈ വീട് വിറ്റാലോ എന്ന് വരെ എന്റെ ചിന്ത പോയി. തൊട്ടയല്പക്കംകാരനാണ് ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടിനകത്ത് കയറിവന്ന് ബുദ്ധിയുറയ്ക്കാത്തതു പോലെ പെരുമാറിയിട്ട് പോയിരിക്കുന്നത്. സമാധാനമായിട്ട് ഞാന്‍ എങ്ങനെ ഓഫീസില്‍ പോയിരിക്കും !

ആ ഒരു ആധി മാറിക്കിട്ടാന്‍ അധികം നേരം വേണ്ടിവന്നില്ല. പിറ്റേന്ന് ഞായറാഴ്ച. അടുത്ത് മലയാളം കുര്‍ബാന ഇല്ലാത്തത് കൊണ്ട്, അര മൈല്‍ ദൂരത്തുള്ള ഇംഗ്ലീഷ് പള്ളിയില്‍ പോയേക്കാമെന്ന് കരുതി ശ്രീമതിയെയും കൂട്ടി വെളിയിലിറങ്ങിയപ്പോള്‍ തന്നെ, എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഇതാ കാണ്മൂ ഒരു ദൃശ്യം.

ഒരു കൈയില്‍, കുളിപ്പിച്ച് ഉടുപ്പൊക്കെ ഇടീപ്പിച്ച് സുന്ദരിയാക്കിയ കാപ്പിപ്പൊടിക്കളര്‍ കില്ലപ്പട്ടിയുമായി, വലതുവശത്തെ വീട്ടിലെ പൊക്കം കുറഞ്ഞ വെളുത്ത സായിപ്പ്. ഒറ്റയ്ക്കല്ല, പുതുതായി ഒരു ആറരയടിയോളം ഉയരമുള്ള വേറേ ഏതോ ഒരു വെളുവെളുത്ത സായിപ്പും. രണ്ടു സായിപ്പന്മാരും മറുകൈകള്‍ കോര്‍ത്ത് പിടിച്ച് കളിതമാശയൊക്കെ പറഞ്ഞ് പതിയെ നടന്ന് നീങ്ങുന്നു. പള്ളിയിലേയ്ക്കായിരിക്കണം. ഇവരില്‍ വൈഫ് ഏതാണ്, ഹസ്ബന്റ് ഏതാണ് എന്നൊരു കാര്യത്തിലേ ഇനി തീരുമാനമാകാനുള്ളൂ.

ഒന്നു രണ്ട് സെക്കന്റിനകം എനിക്ക് സംഗതി കത്തിത്തുടങ്ങിയപ്പോള്‍ എന്റെ സൈഡില്‍ നിന്ന് അടക്കിപ്പിടിച്ച ചിരി കേട്ടു. ‘ഇതുങ്ങളെ പേടിച്ചാണ് ഇന്നലെ എന്നെ ചീത്ത വിളിച്ചത്’ എന്ന് ചിരിയുടെ വ്യംഗ്യം.

ഏതായാലും തൊട്ടടുത്തുള്ള ആ ഇംഗ്ലീഷ് പള്ളിയില്‍ ഇന്നിനി പോകുന്നില്ലാ എന്ന് വിചാരിച്ച് മലയാളം-പള്ളിയിലേയ്ക്ക് പോകാനായി കാറിനടുത്തേയ്ക്ക് നടന്ന വഴിയ്ക്ക്, ശ്രീമതി എനിക്കായി എക്സ്ക്ലുസീവായി തന്ന ഒരു ഉപദേശമാണ് വീണ്ടും എന്റെ തലയില്‍ ആധിയുണ്ടാക്കിയത് :

“അതേ... സായിപ്പ് ഇവിടെക്കെടന്ന് വെകിളി പിടിച്ചതെന്തിനാണെന്ന് ഇപ്പം മനസ്സിലായില്ലേ. ഇനി സൂക്ഷിക്കേണ്ടത് ഞാനല്ല; നിങ്ങള് സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം... ഇവന്മാരെയൊക്കെ വിശ്വസിക്കാന്‍ പറ്റുവോ...”

olu